ന്യൂഡൽഹി: രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനെ കഴുത്തറത്തു കൊന്ന സംഭവത്തിൽ അറസ്റ്റിലായ രണ്ടു പ്രതികൾക്കെതിരേ യുഎപിഎ ചുമത്തിയെന്ന് ദേശീയ അന്വേഷണ ഏജൻസി.
രാജ്യത്തുടനീളം ഭീകരാക്രമണങ്ങളായിരുന്നു പ്രതികളുടെ ലക്ഷ്യം. ഭയം വിതയ്ക്കനായാണ് ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായതായി എൻഐഎ വക്താവ് പറഞ്ഞു.
പ്രതികളായ റിയാസ് അഖ്താരിയെയും ഗോസ് മുഹമ്മദിനെയും തിരിച്ചറിയല്‍ പരേഡിനായി ജുഡീഷല്‍ കസ്റ്റഡിയിൽ അയച്ചു. മുഖം മറച്ചാണ് പ്രതികളെ കോടതിയിലെത്തിച്ചത്. കോടതിയിലുണ്ടായിരുന്ന ഒരുസംഘം അഭിഭാഷകര്‍ മുദ്രാവാക്യം വിളിച്ച് പ്രതികളോടുള്ള രോഷം പ്രകടിപ്പിച്ചു.
കൊല്ലപ്പെട്ട കനയ്യലാലിന്റെ വസതി സന്ദർശിച്ച മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ബന്ധുക്കളെ ആശ്വസിപ്പിച്ചു. രാജസ്ഥാൻ പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോത്സ്ര, മന്ത്രി രാംലാൽ ജാട്, ഡിജിപി എം.എൽ. ലാതർ തുടങ്ങിയവർ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.
എൻഐഎ അതിവേഗ കോടതിയിൽ കേസ് പരിഗണിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർഥിച്ചു. സാധ്യമാകുന്ന വേഗത്തിൽ കുറ്റപത്രം സമർപ്പിച്ച് പ്രതികളെ ശിക്ഷിക്കണം. സുരക്ഷാവീഴ്ചയുണ്ടോയെന്ന് അന്വേഷണത്തിൽ വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യപ്പെട്ടിട്ടും കനയ്യലാലിന് സംരക്ഷണം നൽകാൻ പോലീസ് തയാറായില്ല എന്ന ആരോപണത്തിലായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
മതനിന്ദയുടെ പേരിൽ ചൊവ്വാഴ്ചയാണ് രണ്ടംഗസംഘം കനയ്യലാലിന്റെ കഴുത്തറത്ത് കൊന്നത്. ബുധനാഴ്ച വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കനയ്യലാലിന്റെ സംസ്കാരം നടത്തി.
കൊലപാതകത്തെത്തുടർന്ന് സംസ്ഥാനത്ത് ജാഗ്രത തുടരുകയാണ്. ഉദയ്പുരിലും പരിസരപ്രദേശങ്ങളിലും കനത്ത സുരക്ഷ ഏർപ്പെ ടുത്തിയിരിക്കുകയാണ്. കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്നലെ ഉദയ്പുരിൽ ആയിരങ്ങൾ പങ്കെടുത്ത റാലി നടന്നു. സർവഹിന്ദു സമാജ് എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഉദയ്പുരിലെ അരുംകൊല: പ്രതികൾക്കെതിരേ യുഎപിഎ ചുമത്തി
02:23 AM Jul 01, 2022 | Deepika.com