ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: പായ്ക്കിംഗോ ലേബലോ ചെയ്ത മൽസ്യമാംസാദികളും തൈരും മോരും പപ്പടവും അടക്കമുള്ള ഭക്ഷ്യവസ്തുക്കൾ മുതൽ ഇടത്തരം ഹോട്ടൽ മുറികൾ, ബാങ്കുകളുടെ ചെക്ക് ബുക്കുകൾ, ഭൂപടങ്ങൾ, എൽഇഡി ലൈറ്റുകൾ, തുണിത്തരങ്ങൾ, തുകൽ ഉത്പന്നങ്ങൾ, സോളാർ വാട്ടർ ഹീറ്ററുകൾ അടക്കമുള്ളവയുടെ ജിഎസ്ടി നിരക്കുകളും വിലയും കൂട്ടുന്നു. ജിഎസ്ടി നിരക്കുകളുടെ പരിഷ്കാരം എന്ന പേരിലുള്ള നികുതി കൂട്ടൽ ജൂലൈ 18നു പ്രാബല്യത്തിൽ വരും.
കാസിനോകൾ, ഓണ്‍ലൈൻ ഗെയിമിംഗ്, കുതിരപ്പന്തയം, ലോട്ടറി എന്നിവയ്ക്ക് 28 ശതമാനം നികുതി ചുമത്താനുള്ള തീരുമാനം ജിഎസ്ടി കൗണ്‍സിൽ മാറ്റിവച്ചു. ജിഎസ്ടി നടപ്പാക്കിയതിലൂടെ സംസ്ഥാനങ്ങൾക്കു നഷ്ടമാകുന്ന വരുമാനം നികത്താനുള്ള നഷ്ടപരിഹാര സംവിധാനം നേരത്തേ നിശ്ചയിച്ചിരുന്ന അഞ്ചു വർഷത്തിനു ശേഷം തുടരുന്ന കാര്യത്തിലും തീരുമാനം ഓഗസ്റ്റിലേക്കു നീട്ടി.
ചെറുകിട ഓണ്‍ലൈൻ വിൽപ്പനക്കാരുടെ നിർബന്ധിത രജിസ്ട്രേഷൻ ഒഴിവാക്കുന്നതിന് ജിഎസ്ടി കൗണ്‍സിൽ സമ്മതിച്ചു. പക്ഷേ പ്രധാന കേന്ദ്രം മാറ്റരുത്, പാൻ നന്പർ നൽകണം, ഇതര സംസ്ഥാനങ്ങളിലേക്ക് സാധനങ്ങൾ അയക്കാനാകില്ല എന്നതടക്കമുള്ള നിബന്ധനകളോടെയാണിത്. അസംഘടിത മേഖലയെ ഉത്തേജിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നിയമത്തിലെ മാറ്റങ്ങൾ 2023 ജനുവരി ഒന്നിനു പ്രാബല്യത്തിൽ വരും. ഏകദേശം 1,20,000 ചെറുകിട വ്യാപാരികൾക്ക് ഇതിന്റെ പ്രയോജനം കിട്ടുമെന്നു കേന്ദ്രസർക്കാർ അറിയിച്ചു.
നികുതി ഇരട്ടിപ്പുകൾ തിരുത്തും
ചില ഇനങ്ങളുടെ നികുതി ഇളവ് പുനഃക്രമീകരിക്കാനും നികുതി ഇരട്ടിപ്പുകൾ തിരുത്താനുമുള്ള നിർദ്ദേശങ്ങൾ കൗണ്‍സിൽ അംഗീകരിച്ചതായും ജൂലൈ 18ന് ഇത് പ്രാബല്യത്തിൽ വരുമെന്നും കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ അറിയിച്ചു.
ചണ്ഡിഗഡിൽ രണ്ടു ദിവസമായി നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ 47-ാം യോഗത്തിൽ ജിഎസ്ടി ഫോം സമർപ്പിക്കാനുള്ള അവസാന തീയതിക്കു ശേഷമുള്ള ലേറ്റ് ഫീ ഒഴിവാക്കാനും തീരുമാനിച്ചു.
സംസ്ഥാനങ്ങൾക്കു കിട്ടിക്കൊണ്ടിരുന്ന നഷ്ടപരിഹാരം തുടർന്നേ മതിയാകൂ എന്ന് കേരളം അടക്കം പന്ത്രണ്ടിലേറെ സംസ്ഥാനങ്ങൾ യോഗത്തിൽ ആവശ്യപ്പെട്ടു. കോവിഡ് മൂലം രണ്ടു വർഷത്തെ വരുമാനം ഇല്ലാതായതു പരിഗണിച്ച് സംസ്ഥാനങ്ങൾക്കുള്ളതു തുടരാതെ മാർഗമില്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.
ജിഎസ്ടി നടപ്പാക്കിയതു മുതലുള്ള ആദ്യ അഞ്ചുവർഷം നഷ്ടപരിഹാരം നൽകിയതു തുടരാതെ സംസ്ഥാനങ്ങൾക്കു പിടിച്ചു നിൽക്കാനാകില്ല. 2017 ജൂലൈ ഒന്നിന് രാജ്യവ്യാപകമായി നടപ്പാക്കിയ ജിഎസ്ടിയുടെ നഷ്ടപരിഹാര കാലാവധി സാങ്കേതികമായി ഇന്ന് അവസാനിക്കും
സംസ്ഥാന സർക്കാരുകളുടെ അടക്കം എല്ലാ വാദഗതികളും പരിഗണിച്ച് ജൂലൈ 15നകം റിപ്പോർട്ട് നൽകാൻ മേഘാലയ മുഖ്യമന്ത്രി കോണ്‍റാഡ് സാംഗ്മ അധ്യക്ഷനായ മന്ത്രിതല ഉപസമിതിയെ ചുമതലപ്പെടുത്തിയതായി നിർമല പറഞ്ഞു.
ഓഗസ്റ്റ് ആദ്യവാരം ജിഎസ്ടി കൗണ്‍സിൽ വീണ്ടും യോഗം ചേർന്നു തീരുമാനമെടുക്കുമെന്നു ധനമന്ത്രി വ്യക്തമാക്കി. മന്ത്രിതല സമിതിയുടെ റിപ്പോർട്ടിൽ ഇന്നലെ ഏകാഭിപ്രായം ഉണ്ടാകാത്തതും കേന്ദ്രസർക്കാരിന്റെ തന്ത്രങ്ങളുമാണ് തീരുമാനം നീട്ടിയത്. യോഗത്തിൽ സംസാരിച്ച 16 സംസ്ഥാനങ്ങളിൽ മൂന്നു നാലു സംസ്ഥാനങ്ങൾ നിലവിലെ നഷ്ടപരിഹാരത്തിനു പകരം പുതിയൊരു വരുമാന സംവിധാനം രൂപപ്പെടുത്തുന്നതിനെക്കുറിച്ച് അഭിപ്രായപ്പെട്ടതായി നിർമല പറഞ്ഞു.
വില കൂടുന്നവ
(ബ്രായ്ക്കറ്റിൽ നിലവിലെ ജിഎസ്ടി നിരക്കും കൂട്ടുന്ന നിരക്കും)
► സോളാർ വാട്ടർ ഹീറ്ററുകൾ, ചില തുകൽ സാധനങ്ങൾ, തുണിത്തരങ്ങൾ എന്നിവ: (5% - 12%).
►പായ്ക്ക് ചെയ്തതോ ലേബലുള്ളതോ ആയ മാംസം, മത്സ്യം (ഫ്രോസൻ ഒഴികെ), തൈര്, മോര്, ലസി, അവൽ, മലര്, വറുത്ത അരി, പപ്പടം, തേൻ, പനീർ, ധാന്യങ്ങൾ, ശർക്കര, ഗോതന്പ് അടക്കമുള്ള ബേക്കിംഗ് മാവ്, ഭക്ഷ്യധാന്യങ്ങൾ, ഉണക്കിയത് അടക്കം ചില പച്ചക്കറികൾ, ജൈവ വളങ്ങൾ, ചകിരിനാരു കംപോസ്റ്റ് തുടങ്ങിയവ : (നിലവിൽ നികുതി ഇല്ല- ഇനി 5% ജിഎസ്ടി).
►വറുക്കാത്ത കാപ്പിക്കുരു, തേയില പച്ച ഇലകൾ, ഗോതന്പ് തവിട്, എണ്ണ കളയാത്ത അരി തവിട്: (പൂജ്യം- 5%).
►ആയിരം രൂപയ്ക്കു താഴെയുള്ള ഹോട്ടൽ മുറികൾ: (പൂജ്യം- 12%).
►5,000 രൂപ പ്രതിദിന വാടകയുള്ള ആശുപത്രി മുറികൾക്ക്: (പൂജ്യം- 5%).
►(ഐസിയു ഒഴികെയാണിത്. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ലാതെ അഞ്ചു ശതമാനം നികുതി ചുമത്തും).
►അറ്റ്ലസുകൾ ഉൾപ്പെടെയുള്ള മാപ്പുകളും ചാർട്ടുകളും (പൂജ്യം- 12%).
►പ്രിന്റിംഗ്, എഴുത്തു മഷി, എൽഇഡി ലൈറ്റുകൾ: (12%- 18%)
►ഇ-മാലിന്യങ്ങൾ: (5%- 18 %).
►ബാങ്കുകളുടെ ചെക്കുകളുടെ ഫീസിന്: (പൂജ്യം- 18%).
ഭക്ഷ്യവസ്തുക്കൾക്കടക്കം നികുതിവർധന
01:56 AM Jun 30, 2022 | Deepika.com