ന്യൂഡൽഹി: ഗുജറാത്ത് കേസിൽ ടീസ്റ്റ സെതൽവാദിനെയും ആർ.ബി. ശ്രീകുമാറിനെയും അറസ്റ്റ് ചെയ്ത നടപടിയെ വിമർശിച്ച യുഎൻ മനുഷ്യാവകാശ കൗണ്‍സിലിനെതിരേ ഇന്ത്യ.
യുഎന്നിന്റെ പ്രസ്താവന അനാവശ്യമാണെന്നും ഇന്ത്യയുടെ നിയമവ്യവസ്ഥയിൽ ഇടപെടുന്നതു ശരിയല്ലെന്നും വ്യക്തമാക്കി. നിയമനടപടികളെ പീഡനമായി ചിത്രീകരിക്കരുത്. നിയമപരമായ നടപടികളെ വേട്ടയാടലായി ചിത്രീകരിക്കുന്നത് അംഗീകരിക്കില്ലെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ചു എന്നാരോപിച്ചാണ് സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ്, ഗുജറാത്ത് മുൻ ഡിജിപി ആർ. ബി. ശ്രീകുമാർ എന്നിവരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തത്. ഇവരെ അറസ്റ്റ് ചെയ്ത നടപടിയെ യുഎൻ മനുഷ്യാവകാശ കൗണ്‍സിൽ അപലപിച്ചിരുന്നു.
ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിച്ചതിന്റെ പേരിലാണ് ഇവരെ സർക്കാർ പീഡിപ്പിക്കുന്നതെന്നും കൗണ്‍സിൽ കുറ്റപ്പെടുത്തിയിരുന്നു. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ഇരുവരെയും ഉടൻ മോചിപ്പിക്കണമെന്നും യുഎൻ മനുഷ്യാവകാശ കൗണ്‍സിൽ ആവശ്യപ്പെട്ടു.
അന്താരാഷ്ട്രതലത്തിൽ വിഷയം ചർച്ചയാകുന്നു എന്നതു കണക്കിലെടുത്താണ് കടുത്ത പ്രതികരണവുമായി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്.
യുഎൻ മനുഷ്യാവകാശ കൗണ്‍സിലിനെതിരേ ഇന്ത്യ
01:56 AM Jun 30, 2022 | Deepika.com