ന്യൂഡൽഹി: മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പ് വിഷയത്തിൽ ഇരുപക്ഷത്തിന്റെയും ചൂടേറിയ വാദത്തിനിടെ ജനാധിപത്യ ധാർമികതയ്ക്കു വേണ്ടിയാണ് നിങ്ങൾ വാദിക്കുന്നതെങ്കിൽ ഭൂരിപക്ഷം നഷ്ടപ്പെട്ട ഒരു സർക്കാരിന് എങ്ങനെയാണ് എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നീക്കവുമായി മുന്നോട്ടു പോകാനാകുന്നത് എന്ന് ജസ്റ്റീസ് സൂര്യകാന്ത് ചോദിച്ചു.
കോടതി ചേർന്നയുടൻതന്നെ വിശ്വാസ വോട്ടെടുപ്പ് അറിയിച്ചു കൊണ്ടുള്ള കത്ത് ബുധനാഴ്ച രാവിലെ മാത്രമാണ് കിട്ടിയതെന്ന് മനു അഭിഷേക് സിംഗ്വി ചൂണ്ടിക്കാട്ടി. രണ്ട് എൻസിപി എംഎൽഎമാർ കോവിഡ് ബാധിച്ച് വിശ്രമത്തിലാണ്. ഒരു കോണ്ഗ്രസ് എംഎൽഎ വിദേശത്തുമാണ്. സൂപ്പർ സോണിക് വേഗത്തിലാണ് വിശ്വാസ വോട്ടെടുപ്പിലേക്കു നീങ്ങിയത്.
യഥാർഥ ഭൂരിപക്ഷം തെളിയിക്കുന്നതിനാണു വിശ്വാസ വോട്ടെടുപ്പ് തന്നെ നടക്കുന്നത്. എംഎൽഎമാരുടെ യോഗ്യതയും അയോഗ്യതയും നിശ്ചയിക്കുന്ന വിഷയം ജൂലൈ 11ന് പരിഗണിക്കാനിരിക്കേ വിശ്വാസ വോട്ടെടുപ്പ് ഇപ്പോൾ നടത്തുന്നതിൽ എന്താണ് അർഥം.
ഗവർണർക്കും ഇക്കാര്യത്തിൽ കോടതി നടപടികൾ മറികടന്നു തിടുക്കം കാണിക്കാനാകില്ല. ജൂലൈ പതിനൊന്നിന് ഏക്നാഥ് ഷിൻഡേയുടെയും വിമത എംഎൽഎമാരുടെയും ഹർജി തള്ളുകയും അവർ അയോഗ്യരാക്കപ്പെടുകയും ചെയ്താൽ പിന്നെ വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പിന്റെ അടിസ്ഥാനം എന്താണെന്നും സിംഗ്വി ചോദ്യമുന്നയിച്ചു.
എന്നാൽ, വിശ്വാസ വോട്ടെടുപ്പും എംഎൽഎമാരുടെ യോഗ്യതയും അയോഗ്യതയും തമ്മിലെന്തു ബന്ധമെന്ന് ജസ്റ്റീസ് സൂര്യകാന്ത് ചോദിച്ചു. ജൂലൈ പതിനൊന്നിന് വിമത എംഎൽഎമാർ അയോഗ്യരാണെന്ന സ്പീക്കറുടെ നടപടി ശരിവച്ചാൽ അവർക്ക് ഇക്കാര്യം ചൂണ്ടി കത്തു നൽകിയ 21 മുതൽ അവർ അയോഗ്യരാണ്. അതു കൊണ്ടു തന്നെ അവർക്ക് വിശ്വാസവോട്ടെടുപ്പിൽ പങ്കെടുക്കാനുമാകില്ലെന്നായിരുന്നു സിംഗ്വിയുടെ മറുപടി. ഡെപ്യൂട്ടി സ്പീക്കറെ നീക്കണമെന്നും ആവശ്യമുണ്ടല്ലോ എന്നായിരുന്നു ജസ്റ്റീസ് സൂര്യകാന്തിന്റെ മറുചോദ്യം.
എന്നാൽ, ഈ വാദങ്ങളെയെല്ലാം ഖണ്ഡിച്ചു കൊണ്ടായിരുന്നു ഏക്നാഥ് ഷിൻഡേയുടെ അഭിഭാഷകൻ കൗളിന്റെ വാദം. സഭയിൽ ഭൂരിപക്ഷം ഉണ്ട് എന്നുറപ്പുണ്ടെങ്കിൽ വിശ്വാസ വോട്ടെടുപ്പുമായി മുന്നോട്ടൂ പോകാമല്ലോ എന്നായിരുന്നു ശിവസേനയെ ചൂണ്ടി അഭിഭാഷകന്റെ ചോദ്യം.
വിശ്വാസ വോട്ടെടുപ്പ് നടത്തിയാൽ പിന്നെ എംഎൽഎമാർ സൂററ്റിലേക്കോ ഗോഹട്ടിയിലേക്കോ പോകേണ്ട കാര്യമില്ലല്ലോ. അവരും വിശ്വാസ വോട്ടെടുപ്പ് നടത്തി ഒരു തീർപ്പുണ്ടാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. സ്പീക്കർ യോഗ്യനോ അയോഗ്യനോ എന്നതും വിശ്വാസ വോട്ടെടുപ്പുമായും ഒരു ബന്ധവുമില്ല.
വിശ്വാസ വോട്ടെടുപ്പ് എത്രത്തോളം നീട്ടി വയ്ക്കുന്നോ അത്രയും തന്നെ ഭരണഘടന ലംഘനമാണ് നടക്കുന്നത്. കുതിരക്കച്ചവടം ഒഴിവാക്കണം എന്നാണ് ആഗ്രഹമെങ്കിൽ വിശ്വാസ വോട്ടെടുപ്പിനു തയാറാകുകയാണ് വേണ്ടതെന്നും കൗൾ വാദിച്ചു.
സ്പീക്കറെ മാറ്റണം എന്ന ആവശ്യം തന്നെ പരിഗണനയിൽ ഇരിക്കുന്പോൾ എംഎൽഎമാരെ അയോഗ്യരാക്കുന്നതിനു നോട്ടീസ് നൽകാൻ അതേ സ്പീക്കർക്ക് ഭരണഘടനാപരമായി അധികാരമില്ലെന്നും കൗൾ വാദിച്ചു.
മഹാരാഷ്ട്ര വിശ്വാസ വോട്ടെടുപ്പിനെച്ചൊല്ലി വാദപ്രതിവാദം
01:56 AM Jun 30, 2022 | Deepika.com