മുംബൈ: മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് നടത്താനൊരുങ്ങി ഗവർണർ ഭഗത് സിംഗ് കോഷിയാരി. ബിജെപിയുടെ ആവശ്യത്തെത്തുടർന്നാണു ഗവർണറുടെ നീക്കം.
വിമത എംഎൽഎമാർ നാളെ മഹാരാഷ്ട്രയിലെത്തും. നാളെ രാവിലെ 11നു സഭ ചേരണമെന്നു ഗവർണർ നിർദേശിക്കുമെന്നാണ് റിപ്പോർട്ട്. ഇതിനെതിരേ ശിവസേന ഇന്നു സുപ്രീംകോടതിയെ സമീപിച്ചേക്കും. മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഇന്നലെ രാത്രി ബിജെപി എംഎൽഎമാർക്കൊപ്പം രാജ്ഭവനിലെത്തി ഗവർണറെ കണ്ടിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനും സംഘത്തിലുണ്ടായിരുന്നു.
ഇന്നലെ രാവിലെ ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ഫഡ്നാവിസ് ചർച്ച നടത്തിയിരുന്നു. ഇതിനിടെ, വിമത എംഎൽഎമാരെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ചർച്ചയ്ക്കു ക്ഷണിച്ചു. ചർച്ചയ്ക്കു സമയം വൈകിയിട്ടില്ലെന്നും ആസാമിലെ ഗോഹട്ടിയിൽ ക്യാന്പു ചെയ്യുന്ന വിമത എംഎൽഎമാരുടെ കുടുംബാംഗങ്ങൾ താനുമായി സംസാരിച്ചെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
അതേസമയം, താൻ ഉടൻ മുംബൈയിലെത്തുമെന്നു വിമതരുടെ നേതാവ് ഏക്നാഥ് ഷിൻഡെ പറഞ്ഞു. വിമതനീക്കം എട്ടാം ദിവസത്തിലേക്കു കടന്നെങ്കിലും സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം തുടരുകയാണ്. ഇതിനിടെ ഷിൻഡെപക്ഷ എംഎൽഎമാരെ ഭീഷണിപ്പെടുത്തി മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത് രംഗത്തെത്തി. പാർട്ടി നേതൃത്വത്തെ വഞ്ചിച്ചവർക്ക് തെരുവിൽ സ്വതന്ത്രമായി നടക്കാനാവില്ലെന്നു റൗത് പറഞ്ഞു.
മഹാരാഷ്ട്ര വിശ്വാസവോട്ടെടുപ്പിലേക്ക്
01:39 AM Jun 29, 2022 | Deepika.com