ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങളെ പൂർണ സ്വകാര്യവത്കരണത്തിന്റെ പാതയിലേക്കു വഴിതിരിച്ചു വിടാനൊരുങ്ങി കേന്ദ്രസർക്കാർ.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പൊതുമേഖലാ ബാങ്കുകളുടെ പൂർണ സ്വകാര്യവത്കരണത്തിനുള്ള ബിൽ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. 1970ലെ ബാങ്കിംഗ് നിയമമനുസരിച്ച് പൊതുമേഖല ബാങ്കുകളിൽ കേന്ദ്രസർക്കാരിനു കുറഞ്ഞത് 51 ശതമാനമെങ്കിലും ഓഹരിപങ്കാളിത്തം വേണം. ഇതിൽ ഭേദഗതി വരുത്താനാണ് നീക്കം.
ആദ്യഘട്ടത്തിൽ സർക്കാരിന്റെ ഓഹരി പങ്കാളിത്തം 26 ശതമാനമായി കുറച്ച് സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കാനാണ് സർക്കാർ ആലോചിച്ചത്. ഘട്ടംഘട്ടമായി ഓഹരികൾ വിറ്റഴിച്ച് പൂർണമായി ബാങ്കുകളെ സ്വകാര്യവത്കരിക്കാം എന്നതാണ് പദ്ധതി.
എന്നാൽ, ഒറ്റയടിക്ക് സന്പൂർണ സ്വകാര്യവത്കരണം നടത്തുന്നതുൾപ്പെടെ നിയമത്തിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിനെക്കുറിച്ചാണ് കേന്ദ്രസർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. നിക്ഷേപകരുടെ താത്പര്യം കണക്കിലെടുത്താണ് സന്പൂർണ സ്വകാര്യവത്കരണത്തിലേക്കു സർക്കാർ നീങ്ങുന്നതെന്നാണ് വിശദീകരണം.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ റിസർവ് ബാങ്കുമായി ചർച്ച നടത്തിവരികയാണ്. പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചിട്ടില്ല. കഴിഞ്ഞ ശീതകാല സമ്മേളനത്തിൽ ബാങ്കിംഗ് നിയമഭേദഗതി ബിൽ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു വെങ്കിലും അവതരിപ്പിച്ചില്ല.
പൊതുമേഖലാ ബാങ്കുകളുടെ ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാക്കാൻ നിക്ഷേപകരുടെ പക്ഷത്തുനിന്നുള്ള നിർദേശങ്ങൾകൂടി കേന്ദ്രം പരിഗണിക്കുന്നുണ്ട്. തടസങ്ങളും വിമർശനങ്ങളും പാടേ ഒഴിവാക്കി സ്വകാര്യവത്കരണം നടപ്പാക്കാനാണ് ആലോചിക്കുന്നത്.
രണ്ടു പൊതുമേഖലാ ബാങ്കുകളും ഒരു ഇൻഷ്വറൻസ് കന്പനിയും സ്വകാര്യവത്കരിക്കുമെന്ന് കേന്ദ്ര ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഐഡിബിഐ ബാങ്കിന്റെ സ്വകാര്യവത്കരണ നടപടികൾ പുരോഗമിക്കുകയാണ്.
പൊതുമേഖലാ ബാങ്കുകൾ പൂർണമായും സ്വകാര്യവത്കരിക്കാൻ നീക്കം
01:39 AM Jun 29, 2022 | Deepika.com