ന്യൂഡൽഹി: ട്വിറ്ററിലെ പരാമർശത്തിൽ അറസ്റ്റിലായ ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. പട്യാല ഹൗസ് കോടതി ചീഫ് മെട്രോപോളിറ്റൻ മജിസ്ട്രേറ്റാണ് വാദം കേട്ട ശേഷം മുഹമ്മദ് സുബൈറിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.
വാർത്തകളുടെ ആധികാരികത പരിശോധിക്കുന്ന ഫാക്ട് ഫൈൻഡിംഗ് വെബ്സൈറ്റായ ഓൾട്ട് ന്യൂസിന്റെ സഹസ്ഥാപകനായ മുഹമ്മദ് സുബൈർ 2018ൽ നടത്തിയ ട്വിറ്റർ പരാമർശത്തിലാണ് ഡൽഹി പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി വൈകി ഡൽഹി സ്പെഷൽ പോലീസിന്റെ കസ്റ്റഡിയിൽ വിട്ട മുഹമ്മദ് സുബൈറിനെ ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷമാണ് പട്യാല ഹൗസ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.
ചോദ്യം ചെയ്യലിനോടു സുബൈർ അനുകൂലമായി പ്രതികരിച്ചില്ലെന്നും ചോദ്യങ്ങൾക്കു വ്യക്തമായ മറുപടി നൽകിയില്ലെന്നും ഡൽഹി പോലീസ് ആരോപിച്ചു. മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിക്കണമെന്നുള്ള സഹപ്രവർത്തകൻ പ്രതീക് സിൻഹയുടെ ആവശ്യം കോടതി തള്ളിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് സുബൈറിനെ ഏഴു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് ഡൽഹി പോലീസ് ആവശ്യപ്പെട്ടെങ്കിലും തിങ്കളാഴ്ച രാത്രി ഒരു ദിവസത്തേക്കു മാത്രമാണ് മജിസ്ട്രേറ്റ് കസ്റ്റഡി അനുവദിച്ചത്.
ദേശീയ സെൻസർ ബോർഡിന്റെ അംഗീകാരം ലഭിച്ച് 1983ൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയിലെ രംഗമാണ് മുഹമ്മദ് സുബൈർ ട്വിറ്ററിലൂടെ പങ്കു വച്ചത്. ഇതേ ചിത്രം തന്നെ മറ്റു ട്വിറ്റർ അക്കൗണ്ടുകളിലൂടെ പങ്കുവച്ചിട്ടുണ്ടെന്നും മറ്റുള്ള ട്വീറ്റുകളും ഇതും തമ്മിലുള്ള വ്യത്യാസം പ്രതിയുടെ ജോലി, പേര്, വിശ്വാസം തുടങ്ങിയവയാണെന്നും സുബൈറിന് വേണ്ടി ഹാജരായ മുതിർന്ന് അഭിഭാഷക വൃന്ദ ഗ്രോവർ ഇന്നലെ പട്യാല ഹൗസ് കോടതിയിൽ ചൂണ്ടിക്കാട്ടി.
സുബൈർ 2018ൽ നടത്തിയ ട്വീറ്റിൽ ഇപ്പോൾ കൃത്രിമം കാണിച്ചുവെന്നുള്ള ഡൽഹി പോലീസിന്റെ വാദത്തെ പിന്താങ്ങിയ പബ്ലിക് പ്രോസിക്യൂട്ടർ ട്വീറ്റ് ചെയ്യാൻ ഉപയോഗിച്ച മുഹമ്മദ് സുബൈറിന്റെ മൊബൈൽ ഫോണ്, ലാപ് ടോപ് എന്നിവ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.
മുഹമ്മദ് സുബൈർ ഇപ്പോൾ ഹാജരാക്കിയിരിക്കുന്ന ഫോണിൽനിന്ന് എല്ലാ വിവരങ്ങളും നീക്കം ചെയ്തെന്നും ട്വീറ്റ് പോസ്റ്റ് ചെയ്യുന്നതിന് ഉപയോഗിച്ച മൊബൈൽ ഫോണും ലാപ്ടോപും കണ്ടെത്തുന്നതിന് റിമാൻഡിൽ വിടണമെന്നും ജനശ്രദ്ധ നേടുന്നതിന് മതവികാരം വ്രണപെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങൾ നടത്തുന്നത് ഇപ്പോൾ സ്ഥിരം സംഭവമാണെന്നും പ്രോസിക്യൂട്ടർ ചൂണ്ടിക്കാട്ടി.
അതേസമയം, അറസ്റ്റിൽ പ്രതിഷേധിച്ച് എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും പ്രസ് ക്ലബ് ഓഫ് ഇന്ത്യയും പ്രസ്താവനയിറക്കി. അറസ്റ്റിനെ ശക്തമായി അപലപിക്കുന്നു. ജർമനയിൽ നടന്ന ജി-7 ഉച്ചകോടിയിൽ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കുമെന്നു പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആ വാക്കു പാലിക്കണം.
വ്യാജ വാർത്തകളുടെയും തെറ്റായ വിവരങ്ങളുടെയും പ്രചാരണം തടയുന്നതിനു വിവരശേഖരണം നടത്തുകയും ചെയ്യുന്ന സ്ഥാപനത്തിന്റെ സഹസ്ഥാപകനാണ് മുഹമ്മദ് സുബൈർ. രാഷ്ട്രീയനേട്ടത്തിനായി സമൂഹത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് മുഹമ്മദ് സുബൈറിന്റെയും അദ്ദേഹത്തിന്റെ സ്ഥാപനമായ ഓൾട്ട് ന്യൂസിന്റെയും പ്രവർത്തനങ്ങൾ ഭീഷണിയാണെന്നാണ് അറസ്റ്റ് വ്യക്തമാക്കുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
മുഹമ്മദ് സുബൈറിനെ നാലു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു
01:39 AM Jun 29, 2022 | Deepika.com