ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ മെറ്റൽ ഡിറ്റക്ടറിലൂടെ കടന്ന ശേഷമുള്ള പതിവു ദേഹപരിശോധനയും കൈകളിൽ പിടിക്കുന്ന ചെറിയ സ്കാനറുകൾ ഉപയോഗിച്ചുള്ള സിആർപിഎഫ് ഭടന്റെ പരിശോധനകളും പഴങ്കഥയാകുന്നു. ഒരാളുടെ ദേഹം മുഴുവനായി സ്കാൻ ചെയ്തു പരിശോധിക്കാവുന്ന ഫുൾ ബോഡി സ്കാനർ ഡൽഹി വിമാനത്താവളത്തിൽ സ്ഥാപിച്ചതോടെയാണിത്.
ഡൽഹി വിമാനത്താവളത്തിലെ രണ്ടാം ടെർമിനലിൽ പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിച്ച ഫുൾ ബോഡി സ്കാനർ തുടക്കത്തിൽ പൂർണവിജയമാണെന്നു വിമാനത്താവള സുരക്ഷാ അധികൃതർ അറിയിച്ചു.
രണ്ടു മാസത്തോളം നീളുന്ന ട്രയൽ പൂർത്തിയായാൽ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, ചെന്നൈ, ബംഗളൂരു, മംഗലാപുരം, കോൽക്കത്ത, ഹൈദരാബാദ് അടക്കം രാജ്യത്തെ 84 പ്രധാന വിമാനത്താവളങ്ങളിൽ ഫുൾബോഡി സ്കാനറുകൾ സ്ഥാപിക്കാൻ വ്യോമയാന സുരക്ഷാ അഥോറിറ്റി തീരുമാനിച്ചിട്ടുണ്ട്. യാത്രക്കാർ കൂടുതലുള്ള ഡൽഹിയിലെ മൂന്നാം ടെർമിനൽ അടക്കം മറ്റു ടെർമിനലുകളിലും ഈ വർഷം തന്നെ യാത്രക്കാരന്റെ ശരീരം മുഴുവനായും സ്കാനിംഗിലൂടെ പരിശോധിക്കുന്ന സംവിധാനം നടപ്പാക്കും.
അമേരിക്കയിൽ അടക്കം പ്രമുഖ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നേരത്തെ തന്നെ ഫുൾബോഡി സ്കാനിംഗ് സംവിധാനമുണ്ട്. നിലവിലെ വാതിൽ (ഡോർ ഫ്രെയിം) മെറ്റൽ ഡിറ്റക്ടറുകൾ, ഹാൻഡ്ഹെൽഡ് സ്കാനറുകൾ, സുരക്ഷാ സൈനികന്റെ പരിശോധന (പാറ്റ്-ഡൗണ് പാസഞ്ചർ സെർച്ച്) എന്നിവയ്ക്ക് പകരമാണിത്. ഫുൾബോഡി സ്കാനിംഗിൽ ലോഹ വസ്തുക്കൾക്കു പുറമെ ലോഹയിതര വസ്തുക്കളും കണ്ടെത്താൻ കഴിയും. പരന്പരാഗത ഡോർ ഫ്രെയിം മെറ്റൽ ഡിറ്റക്ടറിലൂടെ കടന്നു പോകുന്ന ഒരു യാത്രക്കാരനിൽ നിന്നു ലോഹങ്ങൾ അല്ലാത്ത നിരോധിത വസ്തുക്കൾ കണ്ടെത്തുക ദുഷ്കരമാണ്.
ഡൽഹി ഉൾപ്പെടെ രാജ്യത്തെ 84 ഹൈപ്പർസെൻസിറ്റീവ്, സെൻസിറ്റീവ് വിമാനത്താവളങ്ങളിൽ 2020 മാർച്ചോടെ ഫുൾ ബോഡി സ്്കാനറുകൾ സ്ഥാപിക്കാൻ വ്യോമയാന സുരക്ഷാ അഥോറിറ്റി ഉത്തരവിട്ടിരുന്നെങ്കിലും കോവിഡിനെ തുടർന്നു നടപ്പാക്കാനായില്ല.
ട്രയൽ കഴിഞ്ഞാലുടൻ സുരക്ഷാ ഭീഷണികളുള്ള തന്ത്രപ്രധാന വിമാനത്താവളങ്ങളിൽ ഫുൾബോഡി സ്കാനറുകൾ സ്ഥാപിക്കും. വിദേശ, ആഭ്യന്തര ഭീകര ഭീഷണികളുടെ പശ്ചാത്തലത്തിൽ യാത്രക്കാരുടെ ദേഹം മുഴുവനായി ഒരു സ്കാനിംഗിലൂടെ പരിശോധിക്കാവുന്ന സംവിധാനം അനിവാര്യമാണെന്ന് കേന്ദ്രസർക്കാർ വിലയിരുത്തുന്നു.
ഡൽഹി വിമാനത്താവളത്തിലെ ഫുൾബോഡി സ്കാനറിന്റെ പരീക്ഷണം 45 മുതൽ 60 ദിവസം വരെ നീണ്ടുനിൽക്കും.
ഡൽഹി വിമാനത്താവളത്തിൽ ഫുൾബോഡി സ്കാനിംഗ്
01:39 AM Jun 29, 2022 | Deepika.com