ന്യൂഡൽഹി: സംയുക്ത കിസാൻ മോർച്ച ഉൾപ്പെടെ കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്ക് എതിരേ സമൂഹ മാധ്യമങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ തുടങ്ങിയവരുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് കേന്ദ്രസർക്കാരിന്റെ നിർദേശം ലഭിച്ചുവെന്നുള്ള രേഖകൾ പുറത്തുവിട്ട് ട്വിറ്റർ.
2021 ജനുവരി മുതൽ ഡിസംബർ വരെ കേന്ദ്രത്തിൽനിന്നു ലഭിച്ച നിർദേശങ്ങളുടെ രേഖയാണ് ട്വിറ്റർ പുറത്തുവിട്ടത്. നിയമപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മരവിപ്പിക്കുന്നതിനോ നീക്കം ചെയ്യുന്നതിനോ ആവശ്യപ്പെടുന്ന അക്കൗണ്ടുകൾ, വെബ് ലിങ്കുകൾ തുടങ്ങിയവയുടെ വിവരങ്ങൾ സൂക്ഷിക്കുന്ന ലുമൻ ഡേറ്റാബേസിൽ കേന്ദ്രസർക്കാർ നീക്കം ചെയ്യുന്നതിന് ആവശ്യപ്പെട്ട അക്കൗണ്ടുകളുടെ വിവരങ്ങളുണ്ട്.
എന്നാൽ, നിർദേശത്തെ തുടർന്നു സ്വീകരിച്ച നടപടികളെ കുറിച്ച് ലുമൻ ഡേറ്റാബേസ് വിവരങ്ങൾ നൽകുന്നില്ല. ഇന്റർനെറ്റ് ഭീമൻമാരായ ഗൂഗിൾ, ഫേസ്ബുക്ക്, ട്വിറ്റർ എന്നിവരും ലുമൻ ഡേറ്റാബേസിന്റെ സേവനങ്ങൾ ഉപയോഗിക്കുന്നു.
ജനാധിപത്യം, രാഷ്ട്രീയ സ്വാതന്ത്ര്യം, മനുഷ്യാവകാശം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണം നടത്തുന്ന അന്താരാഷ്ട്ര സംഘടനയായ ഫ്രീഡം ഹൗസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതായി ട്വിറ്ററിന്റെ രേഖകൾ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ഇന്റർനെറ്റ് സ്വാതന്ത്ര്യം കുറയുന്നതിനെ കുറിച്ചുള്ള ഫ്രീഡം ഹൗസിന്റെ ട്വീറ്റുകൾ നീക്കം ചെയ്യുന്നതിനായിരുന്നു കേന്ദ്രസർക്കാരിന്റെ നിർദേശം. കർഷക സമരത്തെ അനുകൂലിച്ചുള്ള കോണ്ഗ്രസ്, ആം ആദ്മി പാർട്ടി നേതാക്കളുടെ ട്വീറ്റുകൾ, കർഷക സംഘടനയായ കിസാൻ ഏകതാ മോർച്ചയുടെ അക്കൗണ്ടുകൾ തുടങ്ങിയവയും മരവിപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ട്വിറ്ററിന് നിർദേശങ്ങൾ നൽകിയിരുന്നു.
മാധ്യമ പ്രവർത്തകരായ റാണാ അയൂബ്, സി.ജെ. വെർലിമാൻ എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളും കേന്ദ്രസർക്കാരിന്റെ നിർദേശങ്ങളെ തുടർന്ന് ട്വിറ്റർ മരവിപ്പിച്ചിരുന്നു.
രാഷ്ട്രീയ എതിരാളികളെ വിലക്കുന്നതിനു നിർദേശം ലഭിച്ചെന്ന് ട്വിറ്റർ
01:39 AM Jun 29, 2022 | Deepika.com