ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതപക്ഷത്തിന് ആശ്വസിക്കാൻ സമയം നൽകി സുപ്രീംകോടതി. പതിനാറ് എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസിനു മറുപടി നൽകാനുള്ള സമയം ജൂലൈ 12 വരെ നീട്ടി നൽകി.
ജൂലൈ 11 വരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്ന് ഇടക്കാല ഉത്തരവു പുറപ്പെടുവിക്കണം എന്ന ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. നിയമവിരുദ്ധമായി എന്തെങ്കിലും നടന്നാൽ പരാതിക്കാർക്കു കോടതിയെ സമീപിക്കാമെന്നും ഏതെങ്കിലും തരത്തിലുള്ള ആശങ്കയുടെ പേരിൽ ഉത്തരവിറക്കാൻ കഴിയില്ലെന്നുമായിരുന്നു സുപ്രീംകോടതിയുടെ മറുപടി.
അയോഗ്യരാക്കാനുള്ള നോട്ടീസിന് ഇന്നലെ വൈകുന്നേരം 5.30നുള്ളിൽ മറുപടി നൽകണമെന്നായിരുന്നു ഡെപ്യൂട്ടി സ്പീക്കർ ആവശ്യപ്പെട്ടിരുന്നത്. ഇതിനെതിരേ ഏക്നാഥ് ഷിൻഡെയും ഭരത് ഗോഗാവാലെയുടെ നേതൃത്വത്തിൽ 14 എംഎൽഎമാരും നൽകിയ ഹർജി ജൂലൈ 11ന് പരിഗണിക്കുമെന്ന് ജസ്റ്റീസുമാരായ സൂര്യകാന്ത്, ജെ.ബി. പർദിവാല എന്നിവർ ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി. മഹാരാഷ്ട്ര ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാളിനും ചീഫ് സെക്രട്ടറിക്കും വിശദമായ സത്യവാങ്മൂലം നൽകണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടീസ് നൽകി.
വിമതരായ 39 എംഎൽഎമാരുടെ ജീവനും സ്വത്തിനും കുടുംബങ്ങൾക്കും ഒരുതരത്തിലുള്ള ഹാനിയും സംഭവിക്കില്ലെന്നു സംസ്ഥാന സർക്കാർ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. ഇവരുടെ സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് മഹാരാഷ്ട്ര സർക്കാരും വ്യക്തമാക്കി. ഡെപ്യൂട്ടി സ്പീക്കർ നരഹരി സിർവാളിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാജീവ് ധവാൻ ജൂലൈ 12 വരെ എംഎൽഎമാർക്കെതിരേ നടപടിയുണ്ടാകില്ലെന്ന് വാക്കാൽ ഉറപ്പു നൽകി. മറുപടി സത്യവാങ്മൂലം അഞ്ചു ദിവസത്തിനകം നൽകണം. അതിനും മൂന്നു ദിവസത്തിനു ശേഷം കേസിൽ കക്ഷി ചേരാനുള്ളവർക്ക് ഹർജി നൽകാം.
മഹാരാഷ്ട്രയിൽ വിമതർക്ക് ആശ്വാസം
02:38 AM Jun 28, 2022 | Deepika.com