മുംബൈ: മഹാരാഷ്ട്രയിൽ അധികാരം നിലനിർത്താൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും ഭരണംപിടിക്കാൻ ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതരും പുതിയ നീക്കങ്ങളിലേക്ക്. വിമത പക്ഷത്തുള്ള 20 എംഎൽഎമാർ മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തുന്നുണ്ട്.
എംഎൽഎമാരുടെ ഭാര്യമാരുമായി ഉദ്ധവിന്റെ ഭാര്യ രശ്മി താക്കറെ ആശയവിനിമയം നടത്തിയെന്ന റിപ്പോർട്ടുകളുണ്ട്. ഗോഹട്ടിയിലുള്ള എംഎൽഎമാരിൽ ചിലരുമായി മുഖ്യമന്ത്രിയും ബന്ധപ്പെടുന്നുണ്ട്. എംഎൽഎമാരെ തിരിച്ചെത്തിച്ചു ഭരണം നിലനിർത്തുകയാണു ലക്ഷ്യം.
ഷിൻഡെയെയും ഒപ്പമുള്ള ഗുലാബ്റാവു പാട്ടീൽ, ദാദാ ഭൂസെ, സന്ദീപൻ ഭൂമാരെ എന്നിവരെയും മന്ത്രിസഭയിൽനിന്നു പുറത്താക്കാനുള്ള നീക്കവും വേഗത്തിലാക്കി. സഹമന്ത്രിമാരായ ശംഭുരാജ് ദേശായി, അബ്ദുൾ സത്താർ, ബച്ചു കാഡു എന്നിവരുടെ കസേരയ്ക്കും ഭീഷണിയുണ്ട്.
അയോഗ്യരാക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണന്നാവശ്യപ്പെട്ടു ഷിൻഡെ ഉൾപ്പെടെ 16 എംഎൽഎമാർക്കു നിയമസഭാ സെക്രട്ടേറിയറ്റ് അയച്ച നോട്ടീസിനെതിരേ ഷിൻഡെ ക്യാന്പ് സുപ്രീംകോടതിയെ സമീപിച്ചു. ഇതോടെ കൂറുമാറ്റം നിയമക്കുരുക്കുകളിലേക്കും നീങ്ങും. ഇന്നു മറുപടി നൽകാനാണ് എംഎൽഎമാരോടു നിയമസഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റീസ് സൂര്യകാന്ത് മിശ്രയും ജസ്റ്റീസ് ജെ.ബി. പർദിവാല എന്നിവരടങ്ങുന്ന അവധിക്കാല ബെഞ്ച് അപേക്ഷയിൽ ഇന്നു വാദംകേൾക്കും.
അതേസമയം, വിമതക്യാന്പിലെ ചില എംഎൽഎമാർ മനംമാറ്റത്തിന്റെ സൂചനകൾ കാണിച്ചുതുടങ്ങി. ബിജെപിയിൽ ലയിക്കാനുള്ള തീരുമാനം അംഗീകരിക്കില്ലെന്നാണ് ഇവരുടെ വാദം.
മുഖ്യമന്ത്രി ഉദ്ധവിന്റെ വലംകൈ സഞ്ജയ് റൗത്തിന്റെ പ്രസ്താവനകളും വിമതക്യാന്പിൽ ആശയക്കുഴപ്പം ഉയർത്തുന്നുണ്ട്. ഇനി എത്രനാൾ നിങ്ങൾക്കു ഗോഹട്ടിയിൽ ഒളിച്ചുകഴിയാമെന്ന സന്ദേശത്തിനൊപ്പം ഡെപ്യൂട്ടി സ്പീക്കറുടെ ചിത്രവും ചേർത്തുള്ള ട്വീറ്റ് ഇതിലൊന്നാണ്. ഇപ്പോൾ സഭാധ്യക്ഷ സ്ഥാനത്തുള്ള ഡെപ്യൂട്ടി സ്പീക്കറെ പുറത്താക്കണമെന്ന വിമതപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ചിട്ടില്ല. ഇതിനെതിരേ ഗവർണറെയും കോടതിയെയും സമീപിക്കാൻ ഷിൻഡെ ക്യാന്പ് തീരുമാനിച്ചിരിക്കുകയാണ്.
പ്രശ്നത്തിൽ ബിജെപി കേന്ദ്രനേതൃത്വവും ഇടപെടുന്നതായാണു റിപ്പോർട്ട്. ശനിയാഴ്ച രാത്രി ഗോഹട്ടിയിൽനിന്നു പ്രത്യേക വിമാനത്തിൽ ഏക്നാഥ് ഷിൻഡെ വഡോദരയിലെത്തിയിരുന്നു. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായി അദ്ദേഹം ചർച്ച നടത്തി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അന്നു വഡോദരയിൽ ക്യാന്പു ചെയ്തിരുന്നു എന്നും റിപ്പോർട്ടുണ്ട്. അതേസമയം, ഇരുപക്ഷവും തമ്മിലുള്ള നിയമപോരാട്ടത്തിനുശേഷമായിരിക്കും ബിജെപി ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിനു മുതിരുക.
ഇന്നലെ ശിവസേനാ മന്ത്രി ഉദയ് സാമന്ത് ഷിൻഡെ പക്ഷത്തിനൊപ്പം ചേർന്നു. ഇതോടെ എംഎൽഎമാരിൽനിന്നു മന്ത്രിമാരായവരിൽ ഔദ്യോഗിക പക്ഷത്തുള്ളത് ആദിത്യ താക്കറെ മാത്രമാണ്. ഉദ്ധവിനൊപ്പമുള്ള അനിൽ പരബ്, സുഭാഷ് ദേശായി എന്നീ മന്ത്രിമാർ എംഎൽസിമാരാണ്.
പുതിയ പാർട്ടി രൂപവത്കരിക്കുമെന്ന വിമതരുടെ പ്രഖ്യാപനത്തെയും ഉദ്ധവ് ക്യാന്പ് വെല്ലുവിളിക്കുകയാണ്. ബാൽ താക്കറെയുടെ പേര് ഷിൻഡെപക്ഷം ഉപയോഗിക്കുന്നതു തടയാൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് അവരുടെ ആലോചന. പാർട്ടി വിട്ടിട്ടില്ലെന്നും ശിവസേന (ബാലാസാഹെബ്) എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിക്കുമെന്നുമുള്ള വിമതപക്ഷത്തിന്റെ പ്രഖ്യാപനത്തെത്തുടർന്നാണിത്.
മറാത്താ നാടകം: വിമതർ കോടതിയിൽ; ഷിൻഡെയ്ക്കൊപ്പം ഒന്പതാംമന്ത്രിയും
12:29 AM Jun 27, 2022 | Deepika.com