മുംബൈ: ഗോധ്രാനന്തര കലാപക്കേസിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുപ്രീംകോടതി കുറ്റവിമുക്തനാക്കിയതിനുപിന്നാലെ സാമൂഹിക പ്രവർത്തക ടീസ്റ്റ സെതൽവാദ്, മുൻ ഐപിഎസ് ഓഫീസർമാരായ സഞ്ജീവ് ഭട്ട്, മലയാളിയായ ആർ. ബി. ശ്രീകുമാർ എന്നിവർക്കെതിരേ ഗുജറാത്ത് പോലീസ് കേസെടുത്തു. വ്യാജരേഖകൾ ചമച്ചുവെന്നതുൾപ്പെടെ കുറ്റംചുമത്തിയാണ് അഹമ്മദാബാദ് പോലീസ് ക്രൈംബ്രാഞ്ചിന്റെ നടപടി. ടീസ്റ്റയെയും ആർ.ബി. ശ്രീകുമാറിനെയും ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് മുംബൈയിൽ നിന്നാണ് ടീസ്റ്റയെ കസ്റ്റഡിയിലെടുത്തത്. ടീസ്റ്റയുടെ പേരിലുള്ള സന്നദ്ധസംഘടനയ്ക്കെതിരേയുള്ള കേസിലാണ് കസ്റ്റഡി.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ടു തെറ്റായ വിവരങ്ങൾ പങ്കുവച്ച് കേസിൽ വിവാദമുണ്ടാക്കാൻ മൂവരും ശ്രമിച്ചുവെന്നും വിശദമായ അന്വേഷണത്തിൽ ആരോപണങ്ങൾ പൊള്ളയാണെന്ന് പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയെന്നും ഇവർക്കെതിരേയുള്ള എഫ്ഐആറിൽ പറയുന്നു.
ആർ. ബി ശ്രീകുമാറിനെ അഹമ്മദാബാദ് പോലീസ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോർട്ടുകൾ.
മോദിയെ കുറ്റവിമുക്തനാക്കിയതിനെതിരേ കലാപത്തിൽ കൊല്ലപ്പെട്ട കോണ്ഗ്രസ് എംപി എഹ്സാൻ ജാഫ്രിയുടെ പത്നി സാക്കിയ ജാഫ്രി നൽകിയ ഹർജിയാണു സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയത്. സാക്കിയ ജാഫ്രിയുടെ നിയമപോരാട്ടത്തിനു ടീസ്റ്റയുടെ നേതൃത്വത്തിലുള്ള സന്നദ്ധസംഘടനയാണ് സഹായം നൽകിയിരുന്നത്. സാന്താക്രൂസിലെ വസതിയിൽ നിന്ന് ഗുജറാത്ത് എടിഎസ് ടീസ്റ്റയെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് മുംബൈ പോലീസ് സ്ഥിരീകരിച്ചു.
ടീസ്റ്റ സെതൽവാദും ആർ.ബി. ശ്രീകുമാറും അറസ്റ്റിൽ
12:18 AM Jun 26, 2022 | Deepika.com