ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥി ദ്രൗപദി മുർമു നാമനിർദേശ പത്രിക സമർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവർക്കൊപ്പമെത്തിയാണ് ദ്രൗപദി മുർമു നാമനിർദേശ പത്രിക സമർപ്പിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയാണു നാമനിർദേശം ചെയ്തത്. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പിന്തുണച്ചു. കേന്ദ്രമന്ത്രിമാർ, മുതിർന്ന ബിജെപി നേതാക്കൾ, ബിജെപി മുഖ്യമന്ത്രിമാർ, എൻഡിഎ സഖ്യകക്ഷി നേതാക്കൾ, ബിജു ജനതാദൾ, വൈഎസ്ആർ കോണ്ഗ്രസ് പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ നാമനിർദേശ പത്രികാ സമർപ്പണത്തിനെത്തിയിരുന്നു. പാർലമെന്റ് വളപ്പിലെ മഹാത്മാഗാന്ധി, ഡോ. അംബേദ്കർ, ബിർസ മുണ്ട എന്നിവരുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയശേഷമാണ് ദ്രൗപദി മുർമു പത്രിക സമർപ്പിക്കാനെത്തിയത്. വ്യാഴാഴ്ച ഡൽഹിയിലെത്തിയ അവർ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, അമിത് ഷാ, രാജ്നാഥ് സിംഗ്, ജെ.പി നഡ്ഡ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതേസമയം ദ്രൗപദി മുർമുവിന് പ്രതിപക്ഷ പാർട്ടിയായ ജാർഖണ്ഡ് മുക്തിമോർച്ചയും പിന്തുണ നൽകിയേക്കും. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ ജെഎംഎം ഇന്ന് പാർട്ടി എംഎൽഎമാരുടേയും എംപിമാരുടേയും യോഗം വിളിച്ചിട്ടുണ്ട്. ജാർഖണ്ഡ് മുൻ ഗവർണറായിരുന്നു ദ്രൗപദി മുർമു.
പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥിയായ യശ്വന്ത് സിൻഹയ്ക്ക് കേന്ദ്രസർക്കാർ ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. സിആർപിഎഫ് സിൻഹയ്ക്ക് സുരക്ഷ നൽകും. യശ്വന്ത് സിൻഹ തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.
ദ്രൗപദി മുർമു നാമനിർദേശ പത്രിക സമർപ്പിച്ചു
01:12 AM Jun 25, 2022 | Deepika.com