ചെന്നൈ: തമിഴ്നാട്ടിലെ മുഖ്യപ്രതിപക്ഷമായ എഐഎഡിഎംകെയിൽ മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി പിടിമുറുക്കുന്നു. ഏകനേതൃത്വം എന്ന നിലപാടിനെ എതിർക്കുന്ന മറ്റൊരു മുൻമുഖ്യമന്ത്രി ഒ. പനീർശെൽവവും അനുയായികളും ഇന്നലെ ചേർന്ന ജനറൽ കൗൺസിൽ യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. സംഘർഷഭരിതമായ യോഗത്തിനിടെ പനീർശെൽവത്തിനുനേരേ മറുവിഭാഗം കുപ്പിയെറിഞ്ഞു. ബഹളം കൈയാങ്കളിയിലേക്കു നീങ്ങിയതോടെ അംഗരക്ഷകരുടെ സഹായത്തോടെ പനീർശെൽവം യോഗവേദിയിൽ നിന്ന് പുറത്തെത്തുകയായിരുന്നു. ഒരു മണിക്കൂറിനുള്ളിൽ യോഗനടപടികൾ അവസാനിച്ചു.
ഏകനേതൃത്വത്തിലേക്കു പാർട്ടി മടങ്ങണമെന്ന ആവശ്യമൊഴികെ ഇന്നലെ അവതരിപ്പിച്ച 23 പ്രമേയങ്ങളും ജനറൽ കൗൺസിൽ യോഗം തള്ളിക്കളഞ്ഞതായി എടപ്പാടി പളനിസ്വാമി വിഭാഗം അവകാശപ്പെട്ടു.വേദിയിൽനിന്ന് ഇറങ്ങിപ്പോകുകയാണെന്ന് പനീർശെൽവം പ്രഖ്യാപിക്കുന്നതിനിടെയാണ് ഡയസിലേക്ക് പ്രതിനിധികളിലൊരാൾ കുടിവെള്ളക്കുപ്പി എറിഞ്ഞത്. അംഗരക്ഷകൻ തടഞ്ഞതിനാൽ മുൻ മുഖ്യന്ത്രിക്ക് ഏറു കൊണ്ടില്ല. ഇരുപക്ഷവും മുദ്രാവാക്യംവിളികൾ ശക്തമാക്കി പാഞ്ഞടുത്തതോടെ നേതാക്കൾ വേദിയിൽനിന്ന് രക്ഷപ്പെട്ടു.
പനീർ ശെൽവത്തിന് കുപ്പിയേറ്; എഡിഎംകെ യോഗം അലങ്കോലമായി
12:53 AM Jun 24, 2022 | Deepika.com