മുംബൈ: മഹാരാഷ്ട്രയിൽ ശിവസേനയിലെ വിമതനീക്കം കൂടുതൽ ശക്തമായതോടെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന-എൻസിപി-കോൺഗ്രസ്(മഹാവികാസ് അഗാഡി) സർക്കാർ ഏതു നിമിഷവും നിലംപതിക്കുമെന്ന നിലയിൽ. രാജിസന്നദ്ധത പരസ്യമായി പ്രഖ്യാപിച്ച ഉദ്ധവ് താക്കറെ, ഇന്നലെ രാത്രി ഔദ്യോഗിക വസതി ഒഴിഞ്ഞു.
ആസാമിലുള്ള വിമതനേതാവ് ഏക്നാഥ് ഷിൻഡെ അനുരഞ്ജന ശ്രമങ്ങളോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. എൻസിപി, കോൺഗ്രസ് കക്ഷികളുമായുള്ള സഖ്യം ശിവസേന ഉപേക്ഷിക്കണമെന്നാണു ഷിൻഡെയുടെ ആവശ്യം.
സർക്കാരിനെ നിലനിർത്താൻ അവസാനശ്രമവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ രംഗത്തെത്തിയതു ശ്രദ്ധേയമായി. ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കി സർക്കാരിനെ രക്ഷപ്പെടുത്തണമെന്ന് ഉദ്ധവ് താക്കറെയോടു ശരദ് പവാർ നിർദേശിച്ചതായി റിപ്പോർട്ടുണ്ട്. ഇന്നലെ വൈകുന്നേരം ശരദ് പവാറും മകളും എംപിയുമായ സുപ്രിയ സുലെയും താക്കറെയെ സന്ദർശിച്ചു.
താക്കറെ സ്വകാര്യവസതിയായ മാതോശ്രീയിൽ താമസിക്കുമെന്നും മുഖ്യമന്ത്രിയായി തുടരുമെന്നും മുതിർന്ന ശിവസേനാ നേതാവ് സഞ്ജയ് റൗത് പറഞ്ഞു. ആവശ്യമെങ്കിൽ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്നും റൗത് കൂട്ടിച്ചേർത്തു. ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കണമെന്നു ശരദ് പവാർ നിർദേശിച്ചെന്ന റിപ്പോർട്ട് റൗത് തള്ളുകയും ചെയ്തു.
34 എംഎൽഎമാർ ഷിൻഡെയ്ക്കൊപ്പം
34 ശിവസേനാ എംഎൽഎമാരുടെ പിന്തുണയാണ് ഇന്നലെ ഏക്നാഥ് ഷിൻഡെ അവകാശപ്പെട്ടത്. ഏതാനും സ്വതന്ത്രരും വിമതർക്കൊപ്പമുണ്ട്. 37 ശിവസേനാ എംഎൽഎമാരെ ഒപ്പംകൂട്ടിയാൽ കൂറുമാറ്റ നിരോധനനിയമത്തിന്റെ കുരുക്ക് ഷിൻഡെയ്ക്കു മറികടക്കാം. ഷിൻഡെയെ ശിവസേനാ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതായി വിമതർ പ്രമേയം പാസാക്കി. 34 എംഎൽഎമാർ ഇതിൽ ഒപ്പുവച്ചിട്ടുണ്ട്. മഹാവികാസ് അഗാഡി സർക്കാരിനെക്കൊണ്ടു പ്രയോജനമുണ്ടാക്കിയത് എൻസിപിയും കോൺഗ്രസുമാണെന്നും ശിവസേന ദുർബലമായെന്നും ഷിൻഡെ പറഞ്ഞു.
നിയമസഭ പിരിച്ചുവിടുമെന്ന് ഉദ്ധവ് താക്കറെയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ സഞ്ജയ് റൗത് ഇന്നലെ രാവിലെ പ്രസ്താവിച്ചിരുന്നു. എന്നാൽ, ഉച്ചയ്ക്കുചേർന്ന മന്ത്രിസഭാ യോഗത്തിൽ രാജിതീരുമാനങ്ങളൊന്നും താക്കറെ കൈക്കൊണ്ടില്ല. നിയമസഭ പിരിച്ചുവിടുന്ന കാര്യത്തിൽ ഗവർണറാണു തീരുമാനമെടുക്കുക.
ഷിൻഡെയെ അനുകൂലിക്കുന്ന എംഎൽഎമാരെ ഗുജറാത്തിൽനിന്ന് ഇന്നലെ വെളുപ്പിന് ആസാമിലെ ഗോഹട്ടിയിലെത്തിച്ചു. മന്ത്രിമാരായ ശംഭുരാജ് ദേശായി, അബ്ദുൾ സത്താർ, സന്ദിപൻ ഭൂമ്റെ എന്നിവർ വിമതർക്കൊപ്പമുണ്ട്. നിയമസഭാ കക്ഷിയോഗത്തിൽ എത്തണമെന്ന് എല്ലാ ശിവസേനാ എംഎൽഎമാർക്കും നിർദേശം നല്കിയിരുന്നു. പാർട്ടി ചീഫ് വിപ്പ് സുനിൽ പ്രഭുവാണു വിപ്പ് നല്കിയത്. എന്നാൽ വിപ്പിനു പുല്ലുവില കൽപ്പിച്ച ഏക്നാഥ് ഷിൻഡെ, ഭരത് ഗോഗാവാലയെ പാർട്ടി ചീഫ് വിപ്പായി നിയമിച്ചു.
ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം സൂറത്തിനു പോയ ശിവസേന എംഎൽഎമാരായ നിതിൻ ദേശ്മുഖും കൈലാസ് പാട്ടീലും മഹാരാഷ്ട്രയിൽ തിരിച്ചെത്തി. ഇരുപതോളം ആളുകൾ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ബലമായി കുത്തിവയ്പ് എടുത്തുവെന്നും നാഗ്പുർ വിമാനത്താവളത്തിൽ ദേശ്മുഖ് ആരോപിച്ചു. എംഎൽഎമാരെ സൂറത്തിലേക്കു കൊണ്ടുപോയ കാറിൽനിന്നു രക്ഷപ്പെട്ട കൈലാസ് പാട്ടീൽ കിലോമീറ്ററുകളോളം നടന്നശേഷം ഇരുചക്ര വാഹനത്തിലും ട്രക്കിലും യാത്ര ചെയ്താണു നാട്ടിൽ തിരിച്ചെത്തിയത്.
ഗവർണർക്കും ഉദ്ധവിനും കോവിഡ്
മുംബൈ: മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷിയാരിക്കും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. എൺപതുകാരനായ കോഷിയാരിയെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഉദ്ധവ് രാജിക്ക്; മഹാരാഷ്ട്രയിൽ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നു
01:39 AM Jun 23, 2022 | Deepika.com