ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിലുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യംചെയ്യലിനെ ഭയക്കുന്നില്ലെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യംചെയ്യൽ നേരിട്ടപ്പോൾ ഒറ്റയ്ക്കായിരുന്നില്ല. ഓരോ കോണ്ഗ്രസ് നേതാവും ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ പൗരന്മാരും ഒപ്പമുണ്ടായിരുന്നു.
മണിക്കൂറുകൾ നീണ്ട ചോദ്യംചെയ്യലിൽ ഒട്ടും ക്ഷീണം തോന്നുന്നില്ലേ എന്നുളള ഉദ്യോഗസ്ഥരുടെ ചോദ്യത്തിനു മണിക്കൂറുകളോളം നിവർന്നിരിക്കുന്നതിന് ‘വിപാസന’ പരിശീലിക്കുന്നുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ മറുപടി. ഇത്രയും ക്ഷമ പരിശീലിച്ചത് എങ്ങനെയെന്ന ചോദ്യത്തിന് 2004 മുതൽ കോണ്ഗ്രസ് പ്രവർത്തകനായി ജീവിക്കുന്ന തനിക്ക് ക്ഷമ പ്രത്യേകം പരിശീലിക്കേണ്ട ആവശ്യമില്ലെന്നും പരിഹാസ രൂപേണ രാഹുൽ മറുപടി നൽകി.
അഞ്ചു ദിവസത്തെ ചോദ്യംചെയ്യലിനു ശേഷം ഇന്നലെ എഐസിസി ആസ്ഥാനത്ത് കോണ്ഗ്രസ് പ്രവർത്തകരുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു രാഹുലിന്റെ പ്രസ്താവന.
രാജ്യത്തെ ചെറുതും ഇടത്തരവുമായ വ്യവസായങ്ങളെ താറുമാറാക്കി തൊഴിലില്ലായ്മ വർധിപ്പിച്ച കേന്ദ്രസർക്കാർ അഗ്നിപഥ് പദ്ധതിയിലൂടെ യുവാക്കളെ വീണ്ടും കഷ്ടപ്പെടുത്തുകയാണ്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിച്ചതുപോലെ മോദി സർക്കാരിന് അഗ്നിപഥ് പദ്ധതിയും പിൻവലിക്കേണ്ടി വരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് 50 മണിക്കൂറിൽ ഏറെയാണ് രാഹുലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്തത്.
ഇഡിയുടെ ചോദ്യംചെയ്യലിനെ ഭയക്കുന്നില്ല: രാഹുൽ
01:39 AM Jun 23, 2022 | Deepika.com