ന്യൂഡൽഹി: ഹ്രസ്വകാല സൈനിക നിയമനങ്ങൾക്കായുള്ള അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം ഡൽഹിയിലും. പദ്ധതി പിൻവലിക്കണം എന്നാവശ്യപ്പെട്ടു കോണ്ഗ്രസ് നേതാക്കൾ ഡൽഹിയിലെ ജന്തർമന്തറിൽ സത്യഗ്രഹമിരുന്നു. കോണ്ഗ്രസ് സത്യഗ്രഹത്തിൽ പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളും കോണ്ഗ്രസ് പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുത്തു.
അഗ്നിപഥിനെതിരേ ഡിവൈഎഫ്ഐയും എസ്എഫ്ഐയും ചേർന്നു സംഘടിപ്പിച്ച പാർലമെന്റ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു. ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീമിന്റെ നേതൃത്വത്തിൽ നടന്ന പാർലമെന്റ് മാർച്ച് പാർലമെന്റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനു സമീപം തടഞ്ഞു.
എ.എ റഹീം, ഐഷി ഗോഷ് തുടങ്ങിയ നേതാക്കളെ ബലപ്രയോഗത്തിലൂടെ പോലീസ് സംഘർഷ സ്ഥലത്തുനിന്നു നീക്കി. ജനാധിപത്യരീതിയിൽ നടന്ന പ്രതിഷേധത്തെ അടിച്ചമർത്തിയെന്നും എംപിയെന്ന പരിഗണനപോലും നൽകാതെ പോലീസ് ബലപ്രയോഗം നടത്തിയെന്നും റഹിം ആരോപിച്ചു. മാധ്യമ പ്രവർത്തകർക്കു നേരേയും പോലീസ് അതിക്രമം ഉണ്ടായി. സമരസ്ഥലത്തേക്കെത്തിയ ടി.എൻ. പ്രതാപൻ എംപിയുടെ സ്റ്റാഫ് അബ്ദുൾ ഹമീദിനെ പോലീസ് കൈയേറ്റം ചെയ്തു.
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം അഞ്ച് ദിവസം പിന്നിടുന്പോൾ ബിഹാർ ഉൾപ്പെടെ പത്തിലധികം സംസ്ഥാനങ്ങളിൽ ഉദ്യോഗാർഥികൾ പ്രതിഷേധത്തിലാണ്. ട്രെയിനുകൾ റദ്ദാക്കിയതോടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാർ ബുദ്ധിമുട്ടിലായി. ബിഹാറിൽ മാത്രം 138 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതിൽ 700ൽ അധികം പേർ അറസ്റ്റിലായി.
ജന്തർമന്തറിലെ സത്യഗ്രഹ വേദിയിലെത്തിയ പ്രിയങ്ക ഗാന്ധി, അഗ്നിപഥിനെതിരേ യോജിച്ച പ്രക്ഷോഭമാണ് വേണ്ടതെന്നു പറഞ്ഞു. വ്യാജവാഗ്ദാനങ്ങൾ നൽകി യുവാക്കളെ പ്രധാനമന്ത്രി തെരുവിലിറക്കിയെന്നു കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. യുവാക്കൾ വേദനയിൽ കഴിയുന്ന സമയത്ത് തന്റെ പിറന്നാളാഘോഷം പാടില്ലെന്നും രാഹുൽ ഗാന്ധി കോണ്ഗ്രസ് പ്രവർത്തകർക്കു നിർദേശം നൽകി.
35 വാട്സ് ആപ്പ് ഗ്രൂപ്പുകൾക്കു വിലക്ക്
ന്യൂഡൽഹി: അഗ്നിപഥ് സൈനിക റിക്രൂട്ട്മെന്റ് പദ്ധതിക്കെതിരെ വ്യാജ പ്രചാരണം നടത്തുന്ന 35 വാട്സ് ആപ്പ് ഗ്രൂപ്പുകൾക്കു വിലക്കേർപ്പെടുത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണു തീരുമാനം.
സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദേശം
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം വിവിധ സംസ്ഥാനങ്ങളിലേക്കു വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കു ജാഗ്രതാ നിർദേശവുമായി കേന്ദ്രസർക്കാർ. ഭാരത് ബന്ദിനും വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധത്തിനും ചില കക്ഷികൾ ആഹ്വാനം ചെയ്തിട്ടുള്ള സാഹചര്യത്തിൽ സംസ്ഥാന സുരക്ഷാ സേനകൾ ആവശ്യമായ കരുതൽ നടപടികൾ സ്വീകരിക്കണമെന്നു കേന്ദ്ര ആഭ്യന്തരവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി അർച്ചന വർമ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും നിർദേശം നൽകി.
റെയിൽവേ സ്റ്റേഷനുകൾ, ദേശീയപാതകൾ, പ്രധാന സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നു.
അഗ്നിപഥ്: ഡൽഹിയിലും പ്രക്ഷോഭം; ഡിവൈഎഫ്ഐ പാർലമെന്റ് മാർച്ചിൽ സംഘർഷം
12:56 AM Jun 20, 2022 | Deepika.com