പാറ്റ്ന: 185 യാത്രികരുമായി പറന്നുയർന്ന വിമാനത്തിനു തീപിടിച്ചു. പിന്നാലെ അടിയന്തരമായി നിലത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. യാത്രികരെല്ലാം സുരക്ഷിതരാണെന്നു പാറ്റ്ന ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രശേഖർ സിംഗ് അറിയിച്ചു.
ഇന്നലെ ഉച്ചയ്ക്കുശേഷം ബിഹാർ തലസ്ഥാനമായ പാറ്റ്നയിലെ ജയപ്രകാശ് നാരായണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്നു ഡൽഹിയിലേക്കു പറന്ന സ്പൈസ് ജെറ്റ് വിമാനത്തിനാണു തീപിടിച്ചത്. വിമാനം ടേക്ക് ഓഫ് ചെയ്തയുടൻ ഒന്നാം എൻജിനിൽ പക്ഷി ഇടിച്ചതായി വിമാന ജീവനക്കാർ സംശയം പ്രകടിപ്പിച്ചു. ഇതേത്തുടർന്ന് ഈ എൻജിൻ ഓഫ് ചെയ്തശേഷം പൈലറ്റ് വിമാനം പാറ്റ്നയിൽ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതസ്ഥാനത്തേക്കു മാറ്റിയശേഷം നടത്തിയ പരിശോധനയിൽ പക്ഷി ഇടിച്ചതാണു പ്രശ്നത്തിനു കാരണമെന്നു സ്ഥിരീകരിച്ചു. ഇവരെ പിന്നീട് മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്കയച്ചു. തീപിടിച്ച വിമാനം തിരിച്ചിറക്കുന്നതിന്റെ, പ്രദേശവാസികൾ പകർത്തിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
അതേസമയം, വിമാനം തിരിച്ചിറക്കിയതു സംബന്ധിച്ച് ചില ആശയക്കുഴപ്പം അവശേഷിക്കുന്നുണ്ട്. അഗ്നിബാധ കണ്ടെത്തിയതിനെത്തുടർന്ന് 10 മിനിറ്റിനുള്ളിൽ വിമാനം തിരിച്ചിറക്കിയെന്നാണു വിമാനത്താവള അധികൃതരുടെ വാദം. എന്നാൽ 15-20 മിനിറ്റിനുള്ളിലാണു തിരിച്ചിറക്കിയതെന്നു വിമാനത്തിലെ യാത്രക്കാർ പറയുന്നു. പാറ്റ്നയിലെ വിമാനത്താവളവുമായി ബന്ധപ്പെട്ടു സുരക്ഷാപ്രശ്നങ്ങൾ പതിവാണ്. ജനസാന്ദ്രത കൂടിയ മേഖലയാണിത്. മാംസം, മീൻ എന്നിവയുമായി ബന്ധപ്പെട്ട വ്യാപാരശാലകൾ കൂടുതലായതിനാൽ പക്ഷികൾ പതിവായി സുരക്ഷാപ്രശ്നം സൃഷ്ടിക്കാറുണ്ട്.
2000 ജൂലൈ 17നു പാറ്റ്നയിൽനിന്നു ഡൽഹിയിലേക്കുള്ള ബോയിംഗ് വിമാനം പറന്നുയർന്ന ഉടൻ തകർന്നുവീണ് ആറു പ്രദേശവാസികളുൾപ്പെടെ 60 പേർ മരിച്ചിരുന്നു. റണ്‍വേയുടെ നീളം കുറഞ്ഞതാണ് അപകടത്തിനു കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
185 യാത്രികരുമായി പറന്ന വിമാനത്തിനു തീപിടിച്ചു; ഒഴിവായതു വൻ ദുരന്തം
12:56 AM Jun 20, 2022 | Deepika.com