ന്യൂഡൽഹി/ഇൻഡോർ: സേനയിൽനിന്നു കരാർ സേവനം പൂർത്തിയാക്കി പുറത്തുവരുന്ന അഗ്നിവീരന്മാർക്കു ബിജെപി ഓഫീസിൽ സെക്യൂരിറ്റിയുടെ ജോലി നൽകാമെന്നു പരാമർശം നടത്തിയ പാർട്ടി നേതാവ് കൈലാഷ് വിജയവർഗീയ വിവാദത്തിൽ. ഇൻഡോറിൽ മാധ്യമങ്ങളോടു സംസാരിക്കവേയാണു ബിജെപി നേതാവ് ഇങ്ങനെ പറഞ്ഞത്.
സൈനിക പരിശീലനത്തിൽ അച്ചടക്കത്തിനും ഉത്തരവുകൾ അനുസരിക്കുന്നതിനുമാണു മുന്തിയ പരിഗണന. നാലു വർഷത്തെ സൈനിക സേവനത്തിനുശേഷം പുറത്തുവരുന്ന അഗ്നിവീരൻമാരുടെ കൈയിൽ 11 ലക്ഷം രൂപ ലഭിക്കും. നെഞ്ചിൽ അഗ്നിവീരൻമാരുടെ ബാഡ്ജുമായി അവർക്കു പുറത്തിറങ്ങാം. ബിജെപി ഓഫീസിനു സുരക്ഷാ ജീവനക്കാരുടെ ആവശ്യം വന്നാൽ അവരെയായിരിക്കും ആദ്യം പരിഗണിക്കുക- വിജയവർഗിയ പറഞ്ഞു.
പിന്നാലെ പരാമർശത്തിനെതിരേ വിമർശനവുമായി കോണ്‍ഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ബിജെപി സൈനികരെ അപമാനിക്കുകയാണെന്നും അഗ്നിപഥ് പദ്ധതിയിലൂടെ ബിജെപി ഓഫീസിനു വാച്ച്മാൻമാരെ സൃഷ്ടിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. രാജ്യത്തെ യുവാക്കൾ ബിജെപി ഓഫീസിനെ സേവിക്കാനല്ല, രാജ്യത്തെ സേവിക്കാനാണു സൈന്യത്തിൽ ചേരുന്നതെന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ട്വീറ്റ് ചെയ്തു. വിവാദത്തിൽ പ്രതികരിച്ച വിജയവർഗീയ, "ടൂൾകിറ്റ് ഗാംഗ്’ തന്റെ പരാമർശങ്ങൾ വളച്ചൊടിക്കുകയാണെന്ന് ആരോപിച്ചു.
വിജയവർഗീയയുടെ പരാമർശത്തെ വിമർശിച്ചു പിലിഭിത്തിൽനിന്നുള്ള ബിജെപി എംപി വരുണ്‍ ഗാന്ധിയും രംഗത്തെത്തി. രാജ്യത്തെ സൈന്യത്തിന്റെ ധീരതകൾ വാക്കുകൾക്കൊണ്ടു വിവരിക്കാൻ കഴിയില്ലെന്നും സൈനികസേവനം ഒരു ജോലിയല്ല, രാജ്യസേവനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയവർഗീയയുടെ വിവാദ പരാമർശത്തിന്റെ വീഡിയോയും വരുണ്‍ ഗാന്ധി ട്വിറ്ററിൽ പങ്കുവച്ചു.
കേന്ദ്രസർക്കാരിന്റെ നാലു വർഷ കരാർ സൈനികനിയമനവുമായി (അഗ്നിപഥ്) ബന്ധപ്പെട്ടു രാജ്യമൊട്ടുക്കു പ്രതിഷേധം വ്യാപിക്കവെയാണു കൈലാഷ് വിജയവർഗീയയുടെ വിവാദ പരാമർശം.
അഗ്നിവീരന്മാർക്ക് ബിജെപി ഓഫീസിൽ സെക്യൂരിറ്റിയാകാം: വിജയവർഗീയ
12:55 AM Jun 20, 2022 | Deepika.com