ന്യൂഡൽഹി: ഹ്രസ്വകാല സൈനികസേവന പരിപാടിയായ അഗ്നിപഥിനെതിരായ പ്രതിഷേധം അതിരുവിട്ടതോടെ കൂടുതൽ ഇള വുകൾ നല്കി കേന്ദ്ര സർക്കാർ. പ്രതിഷേധം പടരുകയും നിയന്ത്രണാതീതമാകുകയും ചെയ്തതോടെയാണ് ഇളവുകൾ പ്രഖ്യാപിക്കാൻ സർക്കാർ തയാറായത്.
വെള്ളിയാഴ്ച അഗ്നിപഥ് പ്രവേശനത്തിനുള്ള ഉയർന്ന പ്രായപരിധി 21ൽ നിന്ന് 23 ആക്കി ഉയർത്തിയിരുന്നു. അഗ്നിപഥ് സേവനം പൂർത്തിയാക്കിയവർക്ക് കേന്ദ്ര അർധസൈനിക സേനകളിലും അസം റൈഫിൾസിലും പത്ത് ശതമാനം സംവരണം നൽകുമെന്ന് ഇന്നലെ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇവർക്കു നിയമനങ്ങളിൽ പ്രായപരിധിയിലും ഇളവു പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം പ്രായപരിധിയിൽ അഞ്ചുവർഷത്തിന്റെ ഇളവാണു നൽകുക. അടുത്തവർഷം മുതൽ പ്രായപരിധിയിൽ മൂന്നുവർഷം ഇളവു നൽകുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള സർക്കാർ സർവീസുകളിൽ അഗ്നിപഥ് പൂർത്തിയാക്കിയവർക്കു പത്ത് ശതമാനം സംവരണം നൽകുമെന്നു മൂന്നു സേനാമേധാവികളുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
കോസ്റ്റ് ഗാർഡിലും ഡിഫൻസ് -സിവിലിയൻ തസ്തികകളിലും 16 പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലുമാണു സംവരണം നൽകുന്നത്. നിലവിൽ എക്സ് സർവീസുകാർക്ക് നൽകുന്ന സംവരണത്തിനു പുറമേയാണിത്. നാവികസേനയിൽ അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് മർച്ചന്റ് നേവിയിലേക്കുള്ള പ്രവേശനത്തിന് ഇളവുകൾ നൽകുമെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കി. ആറു തസ്തികകളിൽ ഇവർക്കു പ്രവേശനം നൽകുമെന്നാണ് ഷിപ്പിംഗ് മന്ത്രാലയം വ്യക്തമാക്കിയത്. കായികവകുപ്പിൽ കൂടുതൽ അവസരവും മുൻതൂക്കവും നൽകുമെന്നു യുവജനക്ഷേമ മന്ത്രി അനുരാഗ് സിംഗ് ഠാക്കൂർ പറഞ്ഞു. കൂടുതൽ അവസരങ്ങൾ നൽകുമെന്നു വ്യോമയാന മന്ത്രാലയവും വ്യക്തമാക്കി.
പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്കു സൈനിക പ്രവേശനത്തിനുള്ള പോലീസ് ക്ലിയറൻസ് ലഭിക്കില്ലെന്നു വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ വി.ആർ. ചൗധരി മുന്നറിയിപ്പു നൽകി. പ്രതിഷേധങ്ങളെത്തുടർന്ന് രാജ്യത്താകമാനം 350 ട്രെയിൻ സർവീസുകളാണു നിർത്തിവച്ചത്.
ബിഹാറിൽ ഇന്നു പുലർച്ചെ മുതൽ രാത്രി എട്ടു വരെ എല്ലാ ട്രെയിൻ സർവീസുകളും നിർത്തലാക്കി. ബിഹാറിലെ രണ്ട് ഉപമുഖ്യമന്ത്രിമാർക്കും ഏതാനും എംഎൽഎമാർക്കും വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി.
അഗ്നിപഥ് പദ്ധതി രാജ്യത്തിന്റെ ദേശീയ സുരക്ഷയെയും സേനയെയും എങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാൻ, വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ അധ്യക്ഷതയിൽ വിദഗ്ധ സമിതിയെ നിയമിക്കണം എന്നാവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി സുപ്രീംകോടതിയിൽ പൊതുതാത്പര്യ ഹർജി നല്കി.
ഒഴിവുകളേറെ
ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് നിലവിൽ ബിഎസ്എഫ്, സിആർപിഎഫ്, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ്, സശസ്ത്ര സീമാ ബൽ, സിഐഎസ്എഫ് എന്നീ അർധസൈനിക വിഭാഗങ്ങളിൽ ആകെ 73,000 ഒഴിവുകളാണുള്ളത്. കേന്ദ്ര സായുധ പോലീസ് സേനയിലും അസം റൈഫിൾസിലുമായി 73,219 ഒഴിവുകളുണ്ട്. വിവിധ കേന്ദ്രഭരണ പ്രദേശങ്ങളിലെ പോലീസ് സേനകളിൽ 18,124 ഒഴിവുകളുമുണ്ട്.
റെയിൽവേയ്ക്ക് നഷ്ടം 200 കോടി
അഗ്നിപഥിനെതിരായ പ്രതിഷേധത്തിൽ ബിഹാറിൽ ഇന്നലെയും പരക്കെ അക്രമമുണ്ടായി. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, ഒഡീഷ, രാജസ്ഥാൻ, തെലുങ്കാന, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം തുടരുകയാണ്. ബിഹാറിൽ പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾക്കു തീയിട്ടു. ഒരു റെയിൽവേ സ്റ്റേഷനും പോലീസ് വാഹനങ്ങളും കത്തിച്ചു. തരേഗാന റെയിൽവേ സ്റ്റേഷനാണ് തീയിട്ടത്.
ഉത്തർപ്രദേശിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് മുന്നൂറോളം പേരെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ജോൻപുരിൽ ബസുകൾ കത്തിച്ചു. 40 പേർ അറസ്റ്റിലായ അയോധ്യയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അഞ്ഞൂറിലധികം പേർക്കെതിരേ കേസെടുത്തു. ഹരിയാനയിലും വ്യാപക അക്രമങ്ങളുണ്ടായി. മധ്യപ്രദേശിൽ 15 പേർ അറസ്റ്റിലായി. പഞ്ചാബിലെ ലുധിയാന റെയിൽവേ സ്റ്റേഷൻ പ്രതിഷേധക്കാർ അടിച്ചുതകർത്തു. പ്രതിഷേധം ഭയന്ന് ഇന്നലെ രാവിലെതന്നെ 13 ട്രെയിനുകൾ റദ്ദാക്കി. പ്രതിഷേധം ഇതുവരെ 371 ട്രെയിൻ സർവീസുകളെയാണ് ബാധിച്ചത്.
ബിഹാറിൽ മാത്രം ട്രെയിനുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും നേർക്കുണ്ടായ ആക്രമണങ്ങളിൽ 200 കോടി രൂപയുടെ നാശനഷ്ടം ഉണ്ടായതായി റെയിൽവേ വ്യക്തമാക്കി. 50 കോച്ചുകളും അഞ്ച് എൻജിനുകളും കത്തിനശിച്ചു.
അഗ്നിപഥിൽ കൂടുതൽ ഇളവുകൾ
12:40 AM Jun 19, 2022 | Deepika.com