ന്യൂഡൽഹി: ഉപദ്രവകാരികളായ കാട്ടുപന്നികളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് അനുമതി നൽകിയ സംസ്ഥാന സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി മേനകാ ഗാന്ധി.
കശാപ്പുശാലകളിൽ നിന്നു രക്ഷപ്പെട്ട് ഓടുന്ന പന്നികളാണ് വീടുകളിലും കൃഷിയിടങ്ങളിലും കയറി നാശനഷ്ടങ്ങൾ ഉണ്ടാക്കുന്നത്. കാട്ടുപന്നികളെ തിരിച്ചറിയുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. വനംവകുപ്പ് കാട്ടുപന്നികളുടെ കൃത്യമായ കണക്കെടുക്കുകയും കാട്ടുപന്നികൾ കാട് വിട്ട് പുറത്തിറങ്ങുന്നതിനുള്ള കാരണം കണ്ടെത്തുകയുമാണ് വേണ്ടതെന്നും മേനകാഗാന്ധി പറഞ്ഞു.
തദ്ദേശസ്ഥാപനങ്ങൾക്കു കാട്ടുപന്നികളെ കൊന്നൊടുക്കുന്നതിനുള്ള അധികാരം വിവേചനരഹിതമായി പ്രയോഗിക്കാൻ സാധ്യതയുണ്ട്. കാട്ടുപന്നികൾ വനത്തിലെ ആവാസവ്യവസ്ഥയിലെ പ്രധാനപ്പെട്ട കണ്ണികളാണ്. മാംസഭോജികളായ വലിയ മൃഗങ്ങളുടെ ആഹാരമായ കാട്ടുപന്നികളെ കൊന്നൊടുക്കുന്നതു മറ്റു മൃഗങ്ങൾ ഇര തേടി കാടിനു പുറത്തേക്കു വരുന്നതിനു കാരണമാകുമെന്നും മേനകാ ഗാന്ധി ചൂണ്ടിക്കാട്ടി.
കാട്ടുപന്നിശല്യം: സംസ്ഥാന സർക്കാരിനെതിരേ വിമർശനവുമായി മേനകാ ഗാന്ധി
01:09 AM May 28, 2022 | Deepika.com