ന്യൂഡൽഹി: കുടിയേറ്റ തൊഴിലാളികളുടെ വിവരങ്ങൾ ശേഖരിക്കാൻ രൂപീകരിച്ച ദേശീയ പോർട്ടലിൽ 27 കോടിയിലേറെ തൊഴിലാളികൾ രജിസ്റ്റർ ചെയ്തെന്നു കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ വ്യക്തമാക്കി. സംസ്ഥാനങ്ങളാണ് തൊഴിലാളികളുടെ വിവരങ്ങൾ ദേശീയ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) വികസിപ്പിച്ച പോർട്ടലിന് കൈമാറിയത്.
കുടിയേറ്റത്തൊഴിലാളികളുടെ പുനരധിവാസത്തിനു ക്ഷേമനടപടികൾ ആവശ്യപ്പെട്ടു സാമൂഹികപ്രവർത്തകരായ അഞ്ജലി ഭരദ്വാജ്, ഹർഷ് മന്ദർ, ജഗ്ദീപ് ചോക്കർ എന്നിവർ സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ മറുപടി.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ക്ഷേമപദ്ധതികൾ താഴേത്തട്ടിലുള്ള തൊഴിലാളികളിൽ വരെ കൃത്യമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കലാകണം വിവരശേഖരണത്തിന്റെ പ്രധാന ലക്ഷ്യമെന്നു ജസ്റ്റീസ് എം.ആർ. ഷാ അധ്യക്ഷനായ ബെഞ്ച് കേന്ദ്രത്തിനു നിർദേശം നൽകി.
തൊഴിലാളികളുടെ വിവരശേഖരണം ഉടൻ പൂർത്തിയാക്കണം. അതിലൂടെ മാത്രമേ അവരുടെ പുനരധിവാസം, വേതനം, ഭക്ഷണം, സാമൂഹികസുരക്ഷ, ക്ഷേമപദ്ധതികൾ തുടങ്ങിയവ സംബന്ധിച്ചു കോടതിക്ക് അന്തിമ ഉത്തരവു പുറപ്പെടുവിക്കാനാകൂ. ഹർജി ജൂലൈ 20നു വീണ്ടും വാദം കേൾക്കും. അതിനു മുൻപു സംസ്ഥാനങ്ങൾ വിവരങ്ങൾ കേന്ദ്രത്തിനു കൈമാറണമെന്നും നിർദേശിച്ചു.
ദേശീയ പോർട്ടലിൽ രജിസ്റ്റർ ചെയ്തത് 27 കോടിയിലേറെ കുടിയേറ്റ തൊഴിലാളികൾ
01:09 AM May 28, 2022 | Deepika.com