ന്യൂഡൽഹി: ജ്ഞാൻവാപി കേസിൽ വാരാണസി ജില്ലാകോടതി ഇന്നലെ മസ്ജിദ് കമ്മിറ്റിയുടെ വാദം കേട്ടു. വാദം കേൾക്കുന്നത് മേയ് മുപ്പതിനു തുടരും.
മുസ്ലിം വിഭാഗത്തിന്റെ വാദം കേൾക്കുന്നത് പൂർത്തിയാകാത്തതിനാൽ 30ലേക്ക് മാറ്റി വയ്ക്കുകയായിരുന്നു എന്നാണ് യുപി സർക്കാരിന്റെ അഭിഭാഷകൻ റാണ സജീവ് സിംഗ് പറഞ്ഞത്. സിവിൽ കോടതി നിർദേശ പ്രകാരം മസ്ദിൽ വീഡിയോ സർവേ നടത്തിയ വിഷയത്തിൽ ഇരു കക്ഷികളുടെയും എതിർപ്പുകൾ അറിയിക്കാൻ കോടതി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്.
സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് വാരാണസി കോടതി കേസ് പരിഗണിക്കുന്നത്. കേസ് ഫയലുകൾ സിവിൽ കോടതിയിൽ നിന്നു ജില്ലാ കോടതിയിലേക്കു മാറ്റിയിരുന്നു. മസ്ജിദിൽ അവകാശവാദം ഉന്നയിച്ച് അഞ്ച് സ്ത്രീകൾ നൽകിയ ഹർജിയിലും അനുബന്ധ ഹർജികളിലും തീരുമാനമെടുക്കാൻ വാരാണസി ജില്ലാ കോടതിയോട് സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. ഇതു പ്രകാരമാണ് ജില്ലാ ജഡ്ജി അജയ്കുമാർ വിശ്വേഷ് കേസുകൾ പരിഗണിക്കുന്നത്.
നിയമപരമായി നിലനിൽക്കുന്ന തർക്കങ്ങളിലാണ് കോടതി വാദം കേൾക്കുന്നത്. 1991 ലെ ആരാധനാലയങ്ങൾക്ക് സംരക്ഷണം നൽകുന്ന നിയമം ജ്ഞാൻവാപി മസ്ജിദിന്റെ കാര്യത്തിൽ നിലനിൽക്കുമോ എന്നത് കോടതി പരിശോധിക്കും.
1947ന് ശേഷമുള്ള ആരാധനാലയങ്ങളിൽ തൽസ്ഥിതി തുടരണമെന്നുള്ള നിയമം ആണ് മസ്ജിദ് കമ്മിറ്റി ഇന്ന് വാദമായി ഉന്നയിക്കുന്നത്.
ജ്ഞാൻവാപി: മസ്ജിദ് കമ്മിറ്റിയുടെ വാദം കേട്ടു
01:38 AM May 27, 2022 | Deepika.com