രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: അമ്മയ്ക്കൊപ്പം കഴിയണമെന്നുള്ള നാലുമാസം പ്രായമുള്ള കുട്ടിയുടെ ഹർജി മൗലികാവകാശമായി പരിഗണിക്കുന്നതു വ്യക്തി എന്ന നിലയിലുള്ള അമ്മയുടെ അവകാശങ്ങൾക്കു മുകളിലുള്ള കടന്നുകയറ്റമാകുമെന്ന് ഡൽഹി ഹൈക്കോടതി നിയോഗിച്ച അമികസ് ക്യൂറി.
അമ്മയ്ക്കു പ്രസവാവധി നിഷേധിച്ച നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ നടപടി രക്ഷിതാക്കളുടെ പരിചരണം ലഭിക്കുന്നതിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്നായിരുന്നു കുട്ടിയുടെ ഹർജി.
എന്നാൽ, കേന്ദ്ര സിവിൽ സർവീസ് നിയമങ്ങൾ അനുസരിച്ചു കുട്ടിയുടെ പരിചരണത്തിന് അമ്മമാർക്കു ആറു മാസത്തേക്കു (180 ദിവസം) നൽകുന്ന പ്രസവാവധി ഒന്നിൽ അധികം തവണ നൽകാൻ കഴിയില്ലെന്നായിരുന്നു കോർപറേഷന്റെ വിശദീകരണം.
സ്ത്രീകളുടെ ജീവശാസ്ത്രപരമായ ബാധ്യത തൊഴിലിനെ ബാധിക്കാതിരിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള പ്രസവാവധി കുട്ടികളുടെ മൗലികാവകാശമായി പരിഗണിക്കാൻ കഴിയില്ല. ഹർജിക്കാരനായ കുട്ടിയുടെ ആവശ്യം മാതാപിതാക്കളുടെ കൂട്ടായ ഉത്തരവാദിത്വമായി കണക്കാക്കണമെന്നും അമികസ് ക്യൂറി സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജോലി ചെയ്യുന്ന സ്ത്രീകൾക്കു ഗർഭകാലത്തും പ്രസവത്തിനു ശേഷവുമുള്ള സംരക്ഷണത്തിനു വേണ്ടിയാണ് പ്രസവാവധി നൽകുന്നത്. കുട്ടികളുടെ പരിപാലനത്തിനു ജോലിസ്ഥലത്ത് പ്രത്യേക നഴ്സിംഗ് സംവിധാനങ്ങൾ ഏർപ്പെടുത്തണം. ശിശു സംരക്ഷണത്തിനു മതിയായ സൗകര്യവും ശുചിത്വവുമുള്ള ഇടങ്ങൾ ജോലിസ്ഥലത്ത് ഉണ്ടാകേണ്ടത് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന ഉൾപ്പെടെ നിർദേശിക്കുന്നതായും അമികസ് ക്യൂറി ചൂണ്ടിക്കാട്ടി.
ഹർജിക്കാരനായ കുട്ടിയുടെ അമ്മ ജോലി ചെയ്യുന്ന സ്ഥലത്ത് ഇത്തരത്തിലുള്ള സൗകര്യങ്ങൾ ലഭ്യമാണെന്നും സൗകര്യങ്ങൾ സജ്ജീകരിച്ച് ചിത്രങ്ങൾ സമർപ്പിക്കുന്നതിനു സമയം നൽകണമെന്നും മുനിസിപ്പൽ കോർപറേഷനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയോട് ആവശ്യപെട്ടു.
ജോലി ചെയ്യുന്ന അമ്മമാർക്കു ലോകത്ത് എവിടെയും മതിയായ സൗകര്യങ്ങൾ ലഭ്യമാണ്. ഇതിനുപുറമേ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രണ്ടുവർഷമായി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനങ്ങളും ആരംഭിച്ചിട്ടുണ്ട്.
പ്രസവാവധി തേടുന്ന സ്ത്രീകൾക്ക് ഇന്റർനെറ്റ് അല്ലെങ്കിൽ വീഡിയോ കോണ്ഫറൻസ് സംവിധാനം ഉപയോഗിച്ച് ജോലി ചെയ്യാൻ ആകുമോയെന്ന് തൊഴിൽ ദാതാക്കൾ പരിശോധിക്കണമെന്നും അമികസ് ക്യൂറി ഷാറൂഖ് ആലം വ്യക്തമാക്കി.
ഇതനുസരിച്ച് കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കുന്നതിനും പുനഃപരിശോധനാ ഹർജി നൽകുന്നതിനും കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. കേസിൽ അടുത്ത വാദം ജൂലൈ 14ന് ജസ്റ്റീസ് നജ്മി വസീരിയും ജസ്റ്റീസ് സ്വർണ കാന്ത ശർമ്മയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിക്കും.
അമ്മയുടെ പ്രസവാവധി കുട്ടികളുടെ മൗലികാവകാശമായി പരിഗണിക്കുന്നതിനെതിരേ അമികസ് ക്യൂറി റിപ്പോർട്ട്
01:06 AM May 27, 2022 | Deepika.com