ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾക്കു പണം നൽകിയ കേസിൽ കാഷ്മീരി വിഘടനവാദി നേതാവ് യാസീൻ മാലിക്കിന് ഇരട്ട ജീവപര്യന്തം. ഡൽഹിയിലെ എൻഐഎ പ്രത്യേക കോടതി ജഡ്ജി പ്രവീണ്‍ സിംഗ് ആണ് ശിക്ഷ വിധിച്ചത്.
യാസീൻ മാലിക്കിന് വധശിക്ഷ നൽകണമെന്നായിരുന്നു എൻഐഎ വാദിച്ചിരുന്നത്. എന്നാൽ, ശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമെന്നു പ്രതി കോടതിയോട് അഭ്യർഥിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമം 120 ബി അനുസരിച്ച് പത്തു വർഷം തടവും പതിനായിരം രൂപ പിഴയും, 121-ാം വകുപ്പ് അനുസരിച്ച് ജീവപര്യന്തം, 121 എ വകുപ്പ് അനുസരിച്ച് ജീവപര്യന്തവും പതിനായിരം രൂപ പിഴയും, യുഎപിഎ നിയമം 17 -ാം വകുപ്പനുസരിച്ച് ജീവപര്യന്തം തടവും പത്തു ലക്ഷം രൂപ പിഴയും, യുഎപിഎ 18-ാം വകുപ്പനുസരിച്ച് പത്തു വർഷം തടവും പതിനായിരം രൂപ പിഴയും, 20-ാം വകുപ്പനുസരിച്ച് പത്തു വർഷം തടവും പതിനായിരം രൂപ പിഴയും, 38, 39 വകുപ്പുകൾ അനുസരിച്ച് അഞ്ചു വർഷം തടവും അയ്യായിരം രൂപ പിഴയും ആണ് യാസീൻ മാലിക്കിന് പ്രത്യേക എൻഐഎ കോടതി ചുമത്തിയിരിക്കുന്നത്. തടവുശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതി. യാസീൻ മാലിക്കിന് അപ്പീലുമായി മേൽക്കോടതിയെ സമീപിക്കാം.
ഭീകരവാദ ഫണ്ടിംഗ് കേസിൽ യാസീൻ മാലിക് അടക്കമുള്ളവർക്കെതിരേ യുഎപിഎ അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരുന്നത്. താനൊരു കുറ്റവാളിയല്ലാത്തതു കൊണ്ടാണ് വാജ്പേയി സർക്കാരിന്റെ കാലത്ത് തനിക്ക് പാസ്പോർട്ട് നൽകിയതെന്നാണ് യാസീൻ മാലിക് വിചാരണ വേളയിൽ പറഞ്ഞത്.
തീവ്രവാദ ഫണ്ടിംഗ്: യാസീൻ മാലിക്കിന് ഇരട്ട ജീവപര്യന്തം
01:55 AM May 26, 2022 | Deepika.com