ന്യൂഡൽഹി: കുത്തബ് മിനാർ സമുച്ചയത്തിൽ ആരാധന അനുവദിക്കാൻ കഴിയില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) വ്യക്തമാക്കിയ സാഹചര്യത്തിൽ കേസിൽ വിധി പറയുന്നത് ജൂണ്‍ ഒൻപതിലേക്ക് മാറ്റി ഡൽഹി ജില്ലാ കോടതി.
കുത്തബ്മിനാർ സമുച്ചയത്തിലെ ഖുവ്വത്ത്-ഉൽ-ഇസ്ലാം പള്ളിയിൽ സ്ഥാപിച്ചിരുന്ന ഹിന്ദു, ജൈന വിഗ്രഹങ്ങൾ പുനഃപ്രതിഷ്ഠിക്കണം എന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജി കഴിഞ്ഞ വർഷം കീഴ്ക്കോടതി തള്ളിയിരുന്നു.
പ്രാചീന സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള കുത്തബ്മിനാറിൽ മതപരമായ ആരാധനകൾ അനുവദിക്കാൻ കഴിയില്ലെന്നായിരുന്നു എഎസ്ഐയുടെ വാദം. സ്മാരകത്തിന്റെ നിർമാണ സമയത്ത് ഹിന്ദു, ജൈന ദേവതകളുടെ വാസ്തുവിദ്യാ ബിംബങ്ങൾ ഉപയോഗിച്ചിട്ടുണ്ടെങ്കിലും സ്മാരകത്തിന്റെ സംരക്ഷണ സമയത്ത് സമുച്ചയത്തിൽ യാതൊരു വിധത്തിലുമുള്ള ആരാധനകളും ഉണ്ടായിരുന്നില്ല.
ആരാധനയ്ക്കുള്ള മൗലികാവകാശം സ്മാരക സമുച്ചയത്തിന്റെ പ്രത്യേക പദവികൾ ലംഘിച്ചു നടപ്പാക്കാൻ സാധിക്കില്ലെന്നും എഎസ്ഐ വ്യക്തമാക്കി.
കുത്തബ്മിനാർ കേസിൽ വിധി ജൂൺ ഒന്‍പതിന്
01:55 AM May 26, 2022 | Deepika.com