ന്യൂഡൽഹി: അഞ്ചു മാസത്തിനുള്ളിൽ മുതിർന്നവരുടെ നിരയിൽ നിന്ന് അഞ്ചു നേതാക്കളാണ് കോണ്‍ഗ്രസിൽ നിന്ന് കൊഴിഞ്ഞു പോയത്. മേയ് 16ന് രാജി വച്ച കപിൽ സിബൽ, ബിജെപിയിൽ ചേർന്ന മുൻ പഞ്ചാബ് പിസിസി അധ്യക്ഷൻ സുനിൽ ഝാക്കർ, ഗുജറാത്തിലെ നേതാവ് ഹാർദിക് പട്ടേൽ, മുൻ മന്ത്രിമാരായ അശ്വിനി കുമാർ, ആർ.പി.എൻ. സിംഗ് എന്നിവരാണിവർ.
പഞ്ചാബിലെ മുൻമുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയെ വിമർശിച്ചാണ് സുനിൽ ഝാക്കർ പാർട്ടിക്ക് അനഭിമതനായി മാറിയത്. ഈ മാസമാണ് കോണ്‍ഗ്രസ് വിട്ട സുനിൽ ഡൽഹി ബിജെപി ആസ്ഥാനത്തെത്തി പാർട്ടിയിൽ ചേർന്നത്.
നാലു പതിറ്റാണ്ട് കോണ്‍ഗ്രസുകാരനായി പ്രവർത്തിച്ച ശേഷമാണു മുൻ കേന്ദ്രമന്ത്രി അശ്വിനികുമാർ പാർട്ടി വിട്ടത്. കഴിഞ്ഞ ഫെബ്രുവരിയിൽ സോണിയ ഗാന്ധിക്കു നൽകിയ രാജിക്കത്തിൽ കോണ്‍ഗ്രസിന്റെ ഭാവി അവതാളത്തിലാണെന്നും തന്റെ അന്തസ് കണക്കിലെടുത്താണു രാജിയെന്നുമാണ് അശ്വിനികുമാർ ചൂണ്ടിക്കാട്ടിയത്.
മുൻ കേന്ദ്ര മന്ത്രിയായ ആർ.പി.എൻ. സിംഗും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്കാണ് ചേക്കേറിയത്. 32 വർഷം കോണ്‍ഗ്രസുകാരനായി പ്രവർത്തിച്ച ശേഷമായിരുന്നു സിംഗിന്റെ രാജി.
ആർ.പി.എൻ. സിംഗിനു പിന്നാലെ ഉത്തർപ്രദേശിൽ കോണ്‍ഗ്രസ് നേതാവായിരുന്ന ജിതിൻ പ്രസാദയും ബിജെപിയിലേക്കു ചാടിയിരുന്നു.
പടിയിറങ്ങിയത് വിമതശബ്ദം
ന്യൂഡൽഹി: കോണ്‍ഗ്രസിൽ അടിമുടി മാറ്റങ്ങളുണ്ടാകുമെന്ന് പ്രതീക്ഷിച്ച് ഉദയ്പൂരിൽ ചേർന്ന ചിന്തൻ ശിബിരം അവസാനിച്ച് ഒരു ദിവസം പിന്നിട്ട ശേഷമാണ് സിബൽ പാർട്ടി വിട്ടത്. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാതെ മാറി നിന്ന കപിൽ സിബലിനെ കോണ്‍ഗ്രസിന്റെ ഉപദേശക സമിതികളിലും ഉൾപ്പെടുത്തിയിരുന്നില്ല.
പാർട്ടിക്കുള്ളിൽ വിമത ശബ്ദം ഉയർത്തിയും അടിമുടി അഴിച്ചു പണി ആവശ്യപ്പെട്ടും അകന്നു നിന്നിരുന്ന കപിൽ സിബലിന്റെ ഇറങ്ങിപ്പോക്ക് കോണ്‍ഗ്രസിനെ അന്പരിപ്പിക്കുന്നതല്ല. വിമർശനം ഉന്നയിച്ച ജി 23 നേതാക്കളിൽ പ്രമുഖനും സിബൽ തന്നെയായിരുന്നു. രാഹുൽ ഗാന്ധി ഉൾപ്പെടെ നേതൃത്വത്തെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു.
കപിൽ സിബൽ മേയ് പതിനാറിന് കോണ്‍ഗ്രസിൽനിന്നു രാജി വെച്ചിരുന്നു. ഇനി മുതൽ താൻ മുതിർന്ന കോണ്‍ഗ്രസ് നേതാവല്ല. സ്വതന്ത്ര സ്ഥാനാർഥിയായാണ് രാജ്യസഭയിലേക്ക് പത്രിക നൽകിയത്. ഒരു രാഷ്ട്രീയ കക്ഷിയുടെയും ഭാഗമായല്ലാതെ സ്വതന്ത്രമായി ശബ്ദം ഉയർത്തിയാൽ ജനങ്ങളുടെ വിശ്വാസം ആർജിച്ചെടുക്കാമെന്നും കപിൽ സിബൽ പറഞ്ഞു.
2016ൽ കോണ്‍ഗ്രസ് എംപിയായി രാജ്യസഭയിലെത്തിയ കപിൽ സിബലിന്റെ കാലാവധി ഈ ജൂലൈയിൽ അവസാനിക്കും.
അഞ്ചു മാസത്തിനുള്ളിൽ കോണ്‍ഗ്രസ് വിട്ടത് അഞ്ചു മുതിർന്ന നേതാക്കൾ
01:55 AM May 26, 2022 | Deepika.com