മംഗളൂരു: മംഗളൂരു നഗരത്തിന്റെ സമീപപ്രദേശത്തുള്ള മലാലിയിലെ പുരാതന മുസ്ലിം പള്ളി പുതുക്കിപ്പണിതപ്പോൾ അകത്ത് ക്ഷേത്രത്തിന്റെ ഘടന കണ്ടെത്തിയതായി അവകാശവാദം.
ഹിന്ദു സംഘടനകളുടെ പരാതിയെത്തുടര്‍ന്ന് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പരിസരപ്രദേശങ്ങളില്‍ ജില്ലാഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കഴിഞ്ഞ മാസം 21 നാണു മലാലിയിലെ അസയ്യിദ് അബ്ദുള്ളാഹി മദനി മോസ്കിന്റെ പഴയ കെട്ടിടം പുതുക്കിപ്പണിയുന്നതിനായി പൊളിച്ചുമാറ്റിയപ്പോള്‍ അതിനുള്ളില്‍ ഹൈന്ദവക്ഷേത്രത്തിന്റെ ഘടന കണ്ടെത്തിയതായി ഹിന്ദു സംഘടനകള്‍ അവകാശവാദമുന്നയിച്ചത്. തുടര്‍ന്ന് അവര്‍ പരാതിയുമായി ജില്ലാ ഭരണകൂടത്തെയും കോടതിയെയും സമീപിക്കുകയായിരുന്നു. സ്ഥലത്ത് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തത്കാലം നിര്‍ത്തിവയ്ക്കുന്നതിനും പുരാവസ്തു വകുപ്പിന്റെ സഹായം തേടാനുമാണ് അധികൃതരുടെ തീരുമാനം.
അതേസമയം, സ്ഥലത്ത് നേരത്തേ ക്ഷേത്രമുണ്ടായിരുന്നോയെന്നു നിര്‍ണയിക്കുന്നതിനു വിശ്വഹിന്ദു പരിഷത്തിന്റെയും ബജ്രംഗ് ദളിന്റെയും നേതൃത്വത്തിൽ ഇന്നലെ താംബൂലപ്രശ്നം നടത്തി. കേരളത്തിൽനിന്നുള്ള ജ്യോതിഷൻ ജി.പി. ഗോപാലകൃഷ്ണ പണിക്കരാണു താംബൂലപ്രശ്നം നടത്തിയത്.
പള്ളിക്കുള്ളിൽ ദേവതയുടെ വിഗ്രഹമുള്ളതായി താംബൂലപ്രശ്നത്തിൽ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു. ആയിരം വർഷത്തിലേറെയായി വിഗ്രഹം ഇവിടെയുണ്ടെന്നും പുരാതന സന്യാസികളായിരിക്കാം ഇതിവിടെ പ്രതിഷ്ഠിച്ചതെന്നും ഗോപാലകൃഷ്ണ പണിക്കർ പറഞ്ഞു.
വിഗ്രഹത്തിന്റെ ഉത്ഭവം കണ്ടെത്താൻ താംബൂലപ്രശ്നം കൊണ്ടു മാത്രമാകില്ലെന്നും അഷ്ടമംഗല്യപ്രശ്നം നടത്തേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാമഞ്ജനേയ ഭജന മന്ദിരത്തിലാണ് ഇന്നലെ താംബൂല പ്രശ്നം നടത്തിയത്. ഇത്തരം മതപരമായ ചടങ്ങുകള്‍ നടത്തുന്നതു കൂടുതല്‍ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കുമെന്ന ആശങ്കയെത്തുടര്‍ന്നാണ് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തെ ജാമിയ മസ്ജിദ് നേരത്തെ ഹനുമാന് ക്ഷേത്രമായിരുന്നുവെന്ന അവകാശവാദവും അടുത്തിടെ ഹിന്ദു സംഘടനകള്‍ ഉയര്‍ത്തിയിരുന്നു. ഈ പ്രശ്നത്തിലും കോടതിയെ സമീപിക്കാനൊരുങ്ങുമ്പോഴാണ് മംഗളൂരുവിലും പുതിയ പ്രശ്നം ഉയര്‍ന്നുവന്നിരിക്കുന്നത്. പള്ളി സ്ഥിതിചെയ്യുന്ന ഭൂമിയുടെ രേഖകൾ പരിശോധിക്കാനും ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
മോസ്ക് പുതുക്കിപ്പണിതപ്പോൾ ക്ഷേത്രഘടന കണ്ടതായി അവകാശവാദം; മംഗളൂരുവില്‍ നിരോധനാജ്ഞ
01:55 AM May 26, 2022 | Deepika.com