ന്യൂഡൽഹി: സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള ആശ്രിതനിയമനത്തിനുള്ള അപേക്ഷകളിൽ ആറുമാസത്തിനുള്ളിൽ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി.
ആശ്രിതനിയമനങ്ങളിൽ സമയബന്ധിതമായി നിയമനം നടത്തിയില്ലെങ്കിൽ അത്തരം നിയമനങ്ങളുടെ മുഴുവൻ ഉദ്ദേശ്യവും തകിടംമറിയുമെന്ന് ജസ്റ്റീസ് എം.ആർ. ഷാ, ബി.വി. നാഗരത്ന എന്നിവർ അടങ്ങുന്ന സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി.
ജോലിയിൽ തുടരുന്ന ഉദ്യോഗസ്ഥന്റെ വിയോഗം കുടുംബത്തിനു സാന്പത്തിക ബുദ്ധിമുട്ടു വരുത്താതിരിക്കാൻ ആശ്രിതനിയമനത്തിനുള്ള അപേക്ഷകൾ എത്രയും വേഗം പരിഗണിക്കണം.
നിയമനത്തിനുള്ള അപേക്ഷകൾ നിരവധി കേസുകളിൽ വർഷങ്ങളായി കെട്ടിക്കിടക്കുന്നതു ശ്രദ്ധയിൽപ്പെട്ടതായി നിരീക്ഷിച്ച സുപ്രീംകോടതി ബന്ധപ്പെട്ട അധികാരികൾ അത്തരത്തിലുള്ള അപേക്ഷകൾ എത്രയുംവേഗം തീർപ്പാക്കണമെന്നും നിസാര കാരണങ്ങൾ മുൻനിർത്തി തള്ളിക്കളയരുതെന്നും നിർദേശിച്ചു.
ഒറീസ സിവിൽ സർവീസിനു കീഴിൽ ജൂണിയർ ക്ലാർക്ക് തസ്തികയിലേക്ക് 2010ൽ പരാതിക്കാരൻ നൽകിയ അപേക്ഷയിൽ നിയമനം വൈകിയ സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
ആശ്രിതനിയമനം: ആറുമാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി
02:18 AM May 25, 2022 | Deepika.com