ന്യൂഡൽഹി: ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ബിജെപി ദത്തെടുത്തു പരിപാലിക്കും. മേയ് 30 മുതൽ ആരംഭിക്കുന്ന വിപുലമായ പരിപാടികളോടെയാണ് വാർഷികാഘോഷങ്ങൾ. കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ ദത്തെടുത്ത് അവരുടെ വീടുകൾ പുനർനിർമിക്കും.
ആഘോഷ പരിപാടികൾക്ക് മുന്നോടിയായി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, സംഘടനാ ചുമതലയുള്ള ബിജെപി ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് തുടങ്ങിയ നേതാക്കളുടെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് 25ന് ബിജെപി കൂടിക്കാഴ്ച നടത്തും.
നരേന്ദ്ര മോദി സർക്കാർ എട്ടുവർഷം പിന്നിടുന്ന സന്ദർഭത്തിൽ വിവിധ മന്ത്രിമാർക്കു നൽകേണ്ട ചുമതലകൾ, മണ്ഡലങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. ബിജെപി എംപിമാർ, എംഎൽഎമാർ, സംസ്ഥാന ഭാരവാഹികൾ, മറ്റു ബിജെപി പ്രവർത്തകർ തുടങ്ങിയവർ അതത് മണ്ഡലങ്ങളിൽ 75 മണിക്കൂർ ജനസന്പർക്ക പ്രവർത്തനങ്ങൾ നടത്തുന്നതിനാണ് പാർട്ടിയുടെ നിർദേശം.
മോദി സർക്കാർ ആരംഭിച്ച അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ സന്ദർശിക്കുന്നതിന് "വികാസ് തീർഥ് ബൈക്ക് റാലി’ സംഘടിപ്പിക്കും. പദ്ധതിയുടെ ഭാഗമായി വിവിധ മന്ത്രാലയങ്ങൾ എട്ടു വർഷത്തെ നേട്ടങ്ങളെ സംബന്ധിക്കുന്ന റിപ്പോർട്ട് സമർപ്പിക്കുന്നതിന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി ആരംഭിച്ച പദ്ധതികളായ ഉജ്ജ്വല, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, പിഎം ഗരീബ് കല്യാണ് അന്ന യോജന, പിഎം ആവാസ് യോജന തുടങ്ങിയ പദ്ധതികളുടെ നേട്ടങ്ങൾ വിശദീകരിക്കും. ഇതിന് പുറമേ ബിജെപി ന്യൂനപക്ഷ മോർച്ച മേധാവിയുടെ നേതൃത്വത്തിൽ ന്യൂനപക്ഷ-നിർദിഷ്ട സംരംഭങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ജനസന്പർക്ക പരിപാടിയും നടത്തും
മോദി സർക്കാരിന്റെ എട്ടാം വാർഷികം: കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങളെ ദത്തെടുക്കാൻ ബിജെപി
03:35 AM May 24, 2022 | Deepika.com