ന്യൂഡൽഹി: ഓർമ നഷ്ടപ്പെട്ട് കേരളത്തിലെത്തിയ സീതാഖനാൽ ഏഴു വർഷത്തിനു ശേഷം ഇന്ന് ജന്മനാടായ നേപ്പാളിലേക്കു മടങ്ങുന്നു. കണ്ണൂർ പിലാത്തറയിലെ ഹോപ്പ് പുനരധിവാസ കേന്ദ്രം പ്രസിഡന്റ് ഫാ. ജോർജ് പൈനാടത്ത്, ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ. എസ്. ജയമോഹൻ, ദേശീയ സെക്രട്ടറിമാരായ ഡാനിയേൽ ഏബ്രഹാം, കെ.എസ്. സുജ, എം.പി. മധുസൂദനൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ ഡൽഹിയിൽ എത്തിയ സീതാഖനാലിനെ ഇന്ന് പ്രത്യേക നയതന്ത്ര ചാനലിലൂടെ നേപ്പാളിലേക്കു തിരികെ അയയ്ക്കും.
ഏഴു വർഷം മുൻപ് (2015) മാനസികനില തെറ്റിയ നിലയിൽ പയ്യന്നൂർ ഒളവറയിൽ അലഞ്ഞു നടന്ന സീതാഖനാലിനെ പയ്യന്നൂർ പോലീസാണ് പിലാത്തറയിലെ പുനരധിവാസ കേന്ദ്രമായ ഹോപ്പിൽ എത്തിച്ചത്. തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ മാസങ്ങൾ നീണ്ട ചികിത്സയ്ക്കു ശേഷം ഭാഗികമായി ഓർമ വീണ്ടെടുത്ത സീതാഖനാൽ ഹോപ്പ് മാനേജിംഗ് ട്രസ്റ്റി കെ. എസ്. ജയമോഹന്റെയും മറ്റ് അംഗങ്ങളുടെയും നീണ്ടകാലത്തെ പരിചരണത്തിനൊടുവിൽ സാധാരണ ജീവിതം കൈവരിച്ചാണ് നാട്ടിലേക്ക് മടങ്ങുന്നത്.
ഹോപ്പിൽ ഇന്റേണ്‍ഷിപ്പിന് എത്തിയ എംഎസ്ഡബ്ല്യു വിദ്യാർഥിനി ജസ്റ്റീന നിവിലിന്റെ നിരന്തര പരിശ്രമങ്ങൾക്കൊ ടുവിലാണ് സീതാഖനാൽ സ്വന്തം പേരും ജന്മസ്ഥലവും ഉൾപ്പെടെയുള്ള വിവരങ്ങൾ ഓർത്തെടുത്തത്. നേപ്പാളിലെ ബുദ്ധവിഹാരത്തിലെ പൂജാരിയായ രാജ്ഖനാലാണ് സീതയുടെ ഭർത്താവ്.
പൂർണമായും ഓർമശക്തി വീണ്ടെടുത്ത സീതാഖനാലിനെ നേപ്പാളിലേക്ക് തിരികെ അയയ്ക്കുന്നതിൽ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, സാമൂഹിക പ്രവർത്തക സുധാ മേനോൻ, ലണ്ടനിൽ പ്രവർത്തിക്കുന്ന മാനസികരോഗ വിദഗ്ധൻ ഡോ. ജ്യോതി അരിയന്പത്ത്, നേപ്പാൾ എംബസി ഉദ്യോഗസ്ഥൻ നവീൻ ജോഷി തുടങ്ങി നിരവധിയാളുകൾ സഹായിച്ചു.
വർഷങ്ങൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ സീതാ ഖനാൽ ജന്മനാട്ടിലേക്ക്
03:35 AM May 24, 2022 | Deepika.com