ന്യൂഡൽഹി: ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ പതിനൊന്ന് രാജ്യങ്ങളിലായി 80ൽ അധികം ആളുകളിൽ കണ്ടെത്തിയ കുരങ്ങ് വസൂരി (മങ്കിപോക്സ്)യുടെ സാന്നിധ്യം നിരീക്ഷിക്കുന്നതിനു നിർദേശം നൽകി കേന്ദ്രസർക്കാർ. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാനും രോഗ ലക്ഷണങ്ങളുള്ള യാത്രക്കാരുടെ സാംപിളുകൾ ദേശീയ വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ടിലേക്ക് അയക്കാനും ഇന്ത്യൻ കൗണ്‍സിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ), നാഷണൽ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ (എൻസിഡിസി) തുടങ്ങിയ സ്ഥാപനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു.
നിരവധി രാജ്യങ്ങളിലെ മൃഗങ്ങളിൽ കണ്ടെത്തിയ കുരങ്ങു വസൂരിക്കു കാരണമാകുന്ന വൈറസ് ഇടയ്ക്കിടെ പ്രദേശവാസികൾക്കും യാത്രക്കാർക്കും പിടിപെടുന്നതായി കണ്ടെത്തിയെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) വ്യക്തമാക്കി.
കുരങ്ങ് വസൂരിയുടെ കാരണവും രോഗവ്യാപന ശേഷിയും കണ്ടെത്തുന്നതിന് ഡബ്ല്യുഎച്ച്ഒയുടെ നേതൃത്വത്തിൽ പഠനങ്ങൾ നടക്കുന്നുണ്ട്. മൃഗങ്ങളിൽനിന്നു മനുഷ്യരിലേക്കു പകരുന്ന മങ്കിപോക്സ് വൈറസിന് വസൂരി രോഗത്തിന്റെ തീവ്രത ഇല്ലെങ്കിലും രോഗബാധിതർ സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നു.
സാധാരണ പനി, ചുണങ്ങുകൾ, വീർത്ത ലിംഫ് നോഡുകൾ തുടങ്ങിയ കുരങ്ങു വസൂരിയുടെ ലക്ഷണങ്ങൾ രണ്ടു മുതൽ നാലാഴ്ച വരെ നീണ്ടു നിൽക്കുന്നതായാണ് ഡബ്ല്യുഎച്ച്ഒ നൽകുന്ന വിവരം.
കുരങ്ങു വസൂരി: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം
01:00 AM May 23, 2022 | Deepika.com