ന്യൂഡൽഹി: ജ്ഞാൻവാപി മോസ്ക് വിഷയത്തിൽ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ഡൽഹി സർവകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനെ അറസ്റ്റ് ചെയ്തു. മോസ്കിനുള്ളിൽ ശിവലിംഗം കണ്ടെത്തിയെന്ന വാദം ചോദ്യംചെയ്തു ട്വീറ്റ് ചെയ്ത, ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളജിലെ അസോസിയേറ്റ് പ്രഫസർ രത്തൻ ലാലാണ് അറസ്റ്റിലായത്. അഭിഭാഷകനായ വിനീത് ജിൻഡാലിന്റെ പരാതിയിൽ നോർത്ത് ഡൽഹി സൈബർ പോലീസാണ് അധ്യാപകനെ പിടികൂടി അറസ്റ്റ് ചെയ്തത്. സമൂഹത്തിൽ മതവിദ്വേഷം പരത്താൻ ശ്രമിച്ചു എന്നാണു പരാതി.
ഡൽഹി തീസ് ഹസാരി കോടതിയിൽ ഹാജരാക്കിയ രത്തൻ ലാലിനെ 14 ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിനു പിന്നാലെ ഡൽഹി സർവകലാശാലാ അധ്യാപകരും വിദ്യാർഥികളും നോർത്ത് ഡൽഹി സൈബർ പോലിസ് സ്റ്റേഷനു മുന്പിൽ പ്രതിഷേധിച്ചിരുന്നു.
ചൊവ്വാഴ്ച രാത്രിയാണ് രത്തൻലാലിനെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ശിവലിംഗത്തെ സംബന്ധിച്ച് പ്രകോപനപരമായി പരാമർശിച്ചു എന്നാണ് രത്തൻ ലാലിനെതിരേ അഭിഭാഷകൻ നൽകിയ പരാതിയിലെ ആരോപണം. ഇന്ത്യയിൽ എന്തിനെക്കുറിച്ചു സംസാരിച്ചാലും ആരുടെയെങ്കിലുമൊക്കെ വികാരം വ്രണപ്പെടുന്ന അവസ്ഥയാണ് നിലവിലുള്ളതെന്നാണ് തന്റെ പോസ്റ്റിനെക്കുറിച്ച് അറസ്റ്റിന് മുൻപ് രത്തൻലാൽ പ്രതികരിച്ചത്. ഇതൊന്നും ഒരു പുതിയ വിഷയമല്ല. താനൊരു ചരിത്രകാരൻ കൂടിയാണ്. ആ നിലയ്ക്ക് ഇതിനു മുമ്പും പല നിരീക്ഷണങ്ങളും നടത്തിയിട്ടുണ്ട്. വളരെ മാന്യമായ ഭാഷയിൽ തന്നെയാണ് വിഷയം ട്വീറ്റ് ചെയ്തത്. തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നുമാണ് രത്തൻ ലാൽ പറയുന്നത്.
അധ്യാപനത്തിനു പുറമേ അംബേദ്കർനാമ എന്ന വാർത്ത പോർട്ടലിന്റെ എഡിറ്റർ ഇൻ ചീഫ് കൂടിയാണ് ആക്ടിവിസ്റ്റും എഴുത്തുകാരനുംകൂടിയായ രത്തൻ ലാൽ. രത്തൻ ലാലിനെ അറസ്റ്റ് ചെയ്തതിൽ ശക്തമായി അപലപിക്കുന്നു എന്ന് കോണ്ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് പ്രതികരിച്ചു.
രത്തൻലാലിന് അഭിപ്രായപ്രകടനത്തിനുള്ള ഭരണഘടനാപരമായ അവകാശവും സ്വാതന്ത്ര്യവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജ്ഞാൻവാപി: ട്വീറ്റ് ചെയ്ത അധ്യാപകൻ അറസ്റ്റിൽ
02:26 AM May 22, 2022 | Deepika.com