ന്യൂഡൽഹി: റെയിൽവേയിൽ ജോലി ലഭിക്കുന്നതിന് ഉദ്യോഗാർഥികളിൽനിന്നു ഭൂമി എഴുതിവാങ്ങിയെന്ന കേസിൽ രാഷ്ട്രീയ ജനതാദൾ നേതാവും ബിഹാർ മുൻമുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിനെതിരേ സിബിഐ പുതിയ കുറ്റപത്രം സമർപ്പിച്ചു.
2004-09 കാലത്ത് യുപിഎ സർക്കാരിൽ റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിലെ ഗ്രൂപ്പ് ഡി ജോലിക്ക് ഭൂമി എഴുതിവാങ്ങിയെന്നാണു കേസ്.
കഴിഞ്ഞ18 നു ലാലുവിനെതിരേ സിബിഐയുടെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗം കേസെടുത്തിരുന്നു. ഇതിനുപിന്നാലെ ഡൽഹിയിലും പാറ്റ്നയിലും ഗോപാൽഗഞ്ചിലും ലാലുവിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള16 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി.
ലാലു പ്രസാദ്, ഭാര്യ റാബ്രിദേവി, മക്കളായ മിസ ഭാരതി, ഹേമ യാദവ് എന്നിവരുൾപ്പെടെ 12 പേർക്കെതിരേയാണു കുറ്റപത്രം. റെയിൽവേയുടെ മുംബൈ, ജബൽപുർ, കൊൽക്കത്ത, ജയ്പുർ, ഹാജിപൂർ എന്നിവിടങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് റാബ്രിദേവിയുടെയും മിസ ഭാരതിയുടെയും ഹേമ യാദവിന്റെയും പേരിലാണു ഭൂമി എഴുതിവാങ്ങിയത്.
റാബ്രിദേവി മുഖ്യഓഹരി ഉടമയായ എകെ ഇൻഫോ സിസ്റ്റം പ്രൈവറ്റ് ലിമിറ്റഡ് ഉൾപ്പെടെ കന്പനികളുടെ മറവിലായിരുന്നു കൈമാറ്റം. 2021 സെപ്റ്റംബറിലാണ് അന്വേഷണം തുടങ്ങിയത്.
റെയിൽവേ ജോലിക്കു ഭൂമി: ലാലുവിനെതിരേ പുതിയ കുറ്റപത്രം
01:23 AM May 21, 2022 | Deepika.com