രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: സ്വകാര്യ മെഡിക്കൽ കോളജുകൾ ഫീസ് നേരിട്ട് പണമായി വാങ്ങരുതെന്ന് സുപ്രീംകോടതി. തലവരിപ്പണം (ക്യാപ്പിറ്റേഷൻ ഫീസ്) വാങ്ങുന്നത് പൂർണമായി ഒഴിവാക്കാനാണു നടപടി.
ഏതെങ്കിലും സ്വകാര്യ മെഡിക്കൽ കോളജുകൾ തലവരിപ്പണം വാങ്ങുന്നതായി കണ്ടെത്തിയാൽ വിദ്യാർഥികൾക്കു പരാതിപെടാൻ പ്രത്യേക വെബ്പോർട്ടൽ രൂപീകരിക്കണമെന്ന നിർദേശവും ജസ്റ്റീസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.
ഫീസ് നിശ്ചയിക്കുന്പോൾ സ്വകാര്യ മാനേജ്മെന്റുകൾ നിശ്ചിത ഫീസിനു പുറമേ അധികതുക ഈടാക്കുന്നില്ലെന്ന് സംസ്ഥാനങ്ങളിലെ ഫീസ് നിർണയ സമിതി ഉറപ്പു വരുത്തണമെന്നും കോടതി നിർദേശിച്ചു. മുൻ അധ്യയന വർഷങ്ങളിലെ (2004-07) ബിരുദ മെഡിക്കൽ കോഴ്സുകൾക്ക് ഫീസ് നിർണയ കമ്മിറ്റി പുറപ്പെടുവിച്ച ഉത്തരവുകളെ ചോദ്യം ചെയ്തു കൊണ്ടുള്ള പ്രത്യേക ഹർജികളാണ് സുപ്രീംകോടതി പരിഗണിച്ചത്.
കാപിറ്റേഷൻ ഫീസ് ഈടാക്കരുതെന്നു സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾ ഉണ്ടായിരുന്നിട്ടും നിരവധി സ്ഥാപനങ്ങൾ അമിത കാപിറ്റേഷൻ ഫീസ് ഈടാക്കുന്നുണ്ടെന്നാണു കോടതി നിയോഗിച്ച അമികസ്ക്യൂറി സൽമാൻ ഖുർഷിദിന്റെ കണ്ടെത്തൽ. ഇതിനെ തുടർന്ന് സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങൾ കാപിറ്റേഷൻ ഫീസ് ഈടാക്കുന്നത് തടയുന്നതിനുള്ള നിർദേശങ്ങളും സുപ്രീംകോടതി പുറപ്പെടുവിച്ചു.
നിർദേശങ്ങൾ
►കാപിറ്റേഷൻ ഫീസ് ഈടാക്കുന്ന സ്വകര്യ മെഡിക്കൽ കോളജുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ വെബ് പോർട്ടൽ രൂപീകരിക്കണം. കേന്ദ്ര ഇലക്ട്രോണിക് ഐടി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിനാണ് (എൻഐസി) വെബ് പോർട്ടലിന്റെ നടത്തിപ്പിനുള്ള ചുമതല
► സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ വെബ് പോർട്ടലിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രവേശന സമയത്ത് ഇംഗ്ലീഷിലും പ്രാദേശിക പത്രങ്ങളിലും പ്രസിദ്ധീകരിക്കണം.
► കൗണ്‍സലിംഗ് സമയത്ത് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും വെബ് പോർട്ടലിനെ കുറിച്ച് വ്യക്തമാക്കുന്ന ലഘുലേഖ നിർബന്ധമായും നൽകണം
► മെഡിക്കൽ പ്രവേശനത്തിനുള്ള സമയക്രമം നിശ്ചയിക്കുന്പോൾ അധിക സീറ്റുകളിലെ പ്രവേശനത്തിനായുള്ള കൗണ്‍സലിംഗ് ഉൾപ്പെടെയുള്ള പ്രവേശന നടപടികൾ പ്രവേശനത്തിന്റെ അവസാന തീയതിക്കു രണ്ടാഴ്ച മുൻപ് എങ്കിലും നടത്താൻ ദേശീയ മെഡിക്കൽ കമ്മീഷനും ഡെന്റൽ കൗണ്‍സിൽ ഓഫ് ഇന്ത്യയും നടപടികൾ സ്വീകരിക്കണം.
► സംസ്ഥാന ഡയറക്ടർ ജനറൽ ഓഫ് ഹെൽത്ത് സർവീസും പ്രവേശന നടപടികളുമായി ബന്ധപ്പെട്ട സംസ്ഥാന സർക്കാരിന്റെ മറ്റുദ്യോഗസ്ഥരും കൗണ്‍സലിംഗിന്റെ ദേശീയ, സംസ്ഥാന ക്വാട്ടകൾ നിശ്ചിത സമയക്രമം അനുസരിച്ച് പൂർത്തിയാക്കുന്നതായി ഉറപ്പു വരുത്തണം.
►അധിക സീറ്റുകളിലേക്കു പ്രവേശനം നേടുന്ന വിദ്യാർഥികളുടെ പേരും പ്രവേശന പരീക്ഷയിൽ നേടിയ റാങ്കും പരസ്യപ്പെടുത്തണം. പ്രവേശനം മെറിറ്റ് അടിസ്ഥാനത്തിലാകണം. മെറിറ്റിന് വിരുദ്ധമായി പ്രവേശനം നടത്തുന്ന സ്വകാര്യ മെഡിക്കൽ കോളജുകൾക്കെതിരെ ഉചിതമായ നടപടികൾ സ്വീകരിക്കണം.
► എല്ലാ സാഹചര്യങ്ങളും പരിഗണിച്ചിട്ടാകണം ഫീസ് നിർണയ കമ്മിറ്റികൾ ഫീസ് നിർണയിക്കുന്നത്. കമ്മിറ്റിയുടെ അനുവാദത്തോടെ മാത്രമേ മാനേജ്മെന്റുകൾക്ക് അധികഫീസ് ഈടാക്കുന്നതിന് അനുമതിയുള്ളു.
സ്വകാര്യ മെഡി. കോളജുകൾ ഫീസ് നേരിട്ട് പണമായി വാങ്ങരുതെന്ന് സുപ്രീംകോടതി
01:02 AM May 21, 2022 | Deepika.com