ന്യൂഡൽഹി: കല്ലുവാതുക്കൽ മദ്യദുരന്ത കേസിലെ പ്രതി മണിച്ചന്റെ ജയിൽമോചനത്തിൽ സംസ്ഥാന സർക്കാർ നാലാഴ്ചയ്ക്കുള്ളിൽ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി. പേരറിവാളൻ കേസിൽ സുപ്രീംകോടതി പുറപ്പടുവിച്ച വിധി കണക്കിലെടുത്താകണം തീരുമാനമെന്നും ജസ്റ്റീസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചു.
മോചനവുമായി ബന്ധപ്പെട്ടു മുഴുവൻ ഫയലുകളും സർക്കാർ വ്യാഴാഴ്ച സുപ്രീംകോടതിയിൽ സമർപ്പിച്ചിരുന്നു. ഇതു പരിശോധിച്ച ശേഷമാണ് കോടതി നാലാഴ്ചയ്ക്കകം തീരുമാനം എടുക്കാൻ സംസ്ഥാന സർക്കാരിനു നിർദേശം നൽകിയത്. തുടർന്ന് മണിച്ചന്റെ ഭാര്യ ഉഷ സമർപ്പിച്ച ഹർജി സുപ്രീംകോടതി തീർപ്പാക്കി.
മണിച്ചന്റെ മോചനം സംബന്ധിച്ച വിഷയം ഉത്തരവാദപ്പെട്ട ഭരണഘടനാ സ്ഥാപനത്തിന്റെ പരിഗണനയിലാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മോചനം സംബന്ധിച്ച മന്ത്രിസഭയുടെ ശിപാർശ അംഗീകരിക്കാൻ ഗവർണർക്ക് ബാധ്യതയുണ്ടെന്നായിരുന്നു പേരറിവാളൻ കേസിൽ സുപ്രീംകോടതി വിധിച്ചിരുന്നത്.
മണിച്ചൻ 20 വർഷത്തിലധികം ജയിലിൽ കഴിഞ്ഞുവെന്നു ചൂണ്ടിക്കാട്ടിയാണ് ഭാര്യ സുപ്രീംകോടതിയെ സമീപിച്ചത്. കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരികയായിരുന്ന മണിച്ചന്റെ സഹോദരങ്ങളായ വിനോദ് കുമാർ, മണികണ്ഠൻ എന്നിവരെ കഴിഞ്ഞ വർഷം നവംബറിൽ ശിക്ഷയിളവു നൽകി ജയിലിൽനിന്നു വിട്ടയച്ചിരുന്നു.
മണിച്ചന്റെ മോചനം: സംസ്ഥാന സർക്കാർ നാലാഴ്ചയ്ക്കകം തീരുമാനിക്കണമെന്ന് സുപ്രീംകോടതി
01:02 AM May 21, 2022 | Deepika.com