ന്യൂഡൽഹി: വിപണിവിലയേക്കാളും കൂടുതൽ തുക പൊതുമേഖലാ എണ്ണക്കന്പനികൾ ഇന്ധനത്തിന് ഈടാക്കുന്നതിനെതിരേ കെഎസ്ആർടിസി നൽകിയ ഹർജിയിൽ കേന്ദ്രസർക്കാരിനും എണ്ണക്കന്പനികൾക്കും സുപ്രീംകോടതി നോട്ടീസയച്ചു. എട്ടാഴ്ചയ്ക്കുള്ളിൽ മറുപടി നൽകണം. വിലനിർണയ വിഷയത്തിൽ തർക്കങ്ങളുണ്ടെങ്കിൽ മധ്യസ്ഥനടപടികൾ സ്വീകരിക്കാമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി മരവിപ്പിച്ചു.
വിപണിവിലയേക്കാളും കൂടുതൽ തുക പൊതുമേഖലാ എണ്ണക്കന്പനികൾ കെഎസ്ആർടിസിയിൽനിന്ന് ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് ജസ്റ്റീസ് അബ്ദുൾ നസീർ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.
വിപണി വിലയ്ക്ക് ഡീസൽ നൽകാത്തത് ഭരണഘടനാവിരുദ്ധമാണെന്ന് കെഎസ്ആർടിസിക്കായി മുതിർന്ന അഭിഭാഷകൻ കപിൽ സിബലും അഭിഭാഷകൻ ദീപക് പ്രകാശും വാദിച്ചു. എന്നാൽ അധികവില ഈടാക്കുന്നവരിൽനിന്ന് എന്തിന് വാങ്ങുന്നുവെന്നും മറ്റ് എണ്ണക്കന്പനികളിൽനിന്ന് ഡീസൽ വാങ്ങിക്കൂടെയെന്നും കോടതി ചോദിച്ചു.
ഉയർന്നവിലയ്ക്ക് ഒരു ലിറ്റർ ഇന്ധനം പോലും കെഎസ്ആർടിസി വാങ്ങിയിട്ടില്ലെന്ന് പൊതുമേഖലാ എണ്ണ ക്കന്പനികൾ കോടതിയിൽ ചൂണ്ടിക്കാട്ടി. കോർപറേഷൻ നിലവിൽ റീട്ടെയ്ൽ പന്പുകളിൽനിന്നാണ് ഡീസൽ വാങ്ങുന്നത്. ഇതു തങ്ങളുമായി ഏർപ്പെട്ട കരാറിന്റെ ലംഘനമാണ്. എന്നാൽ അതിൽ ഇപ്പോൾ പരാതിയില്ല. കരാർ പ്രകാരമാണെങ്കിൽ ഡീസലിനു പണം നൽകാൻ നാല്പത്തഞ്ച് ദിവസത്തെ സമയം കെഎസ്ആർടിസിക്ക് ലഭിക്കും.
നിലവിൽ തങ്ങൾക്ക് നൂറുകോടി രൂപയിലധികം കെഎസ്ആർടിസി നൽകാനുണ്ടെന്ന് എണ്ണ കന്പനികൾ കോടതിയെ അറിയിച്ചു. വെള്ളിയാഴ്ച മധ്യവേനൽ അവധി ആരംഭിക്കുന്നതിനാൽ ജൂലൈയിലാകും ഇനി കേസ് പരിഗണിക്കുക.
കെഎസ്ആർടിസിക്ക് ഇന്ധനത്തിനു കൂടിയ വില; സുപ്രീംകോടതി നോട്ടീസയച്ചു
02:16 AM May 20, 2022 | Deepika.com