ന്യൂഡൽഹി: ഭീകരവാദ പ്രവർത്തനങ്ങൾക്ക് സാന്പത്തിക സഹായങ്ങൾ നൽകിയതിന് കാഷ്മീരി വിഘടനവാദി നേതാവ് യാസിൻ മാലിക്കിനെ പ്രത്യേക എൻഐഎ കോടതി കുറ്റം ചുമത്തി.
കാഷ്മീർ താഴ്വരയിലെ ഭീകരവാദ, വിഘടന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിൽ കുറ്റസമ്മതം നടത്തിയതിനെ തുടർന്നാണ് കോടതി കുറ്റം ചുമത്തിയത്.
മാലിക്കിന്റെ സാന്പത്തിക സ്രോതസുകൾ സംബന്ധിച്ചു വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനു കോടതി എൻഐഎയെ ചുമതലപ്പെടുത്തി. റിപ്പോർട്ട് പരിഗണിച്ചതിനു ശേഷം പിഴ ചുമത്തേണ്ട തുകയും ശിക്ഷയുടെ കാലാവധിയും നിർണയിക്കുമെന്ന് ജസ്റ്റീസ് പ്രവീണ്‍ സിംഗ് വ്യക്തമാക്കി. ക്രിമിനൽ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്യുക, സമാധാനം തകർക്കുക, നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക തുടങ്ങിയ കുറ്റങ്ങളാണ് യാസിൻ മാലിക്കിനെതിരേ ചുമത്തിയിരിക്കുന്നത്.
വിഘടനവാദത്തിന്റെ പേരിൽ ജമ്മുവിലും കാഷ്മീരിലും ഭീകരവാദവും മറ്റു നിയമവിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നതിനുള്ള സാന്പത്തിക സഹായം സ്വരൂപിക്കുന്നതിന് യാസിൻ മാലിക് വിപുലമായ സംവിധാനങ്ങൾ രൂപീകരിച്ചതായി കോടതി കണ്ടെത്തി.
ലഷ്കർ ഇ ത്വയ്ബ (എൽഇടി) സ്ഥാപകൻ ഹാഫിസ് സയീദ്, ഹിസ്ബുൾ മുജാഹിദ്ദീൻ തലവൻ സയ്യിദ് സലാഹുദ്ദീൻ ഉൾപ്പെടെയുള്ള കുറ്റവാളികൾക്കെതിരെ സമാനമായ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
ഭീകരവാദ ഫണ്ടിംഗ്: യാസിൻ മാലിക് കുറ്റക്കാരനെന്ന് കോടതി
02:14 AM May 20, 2022 | Deepika.com