ന്യൂഡൽഹി: കിഴക്കൻ ലഡാക്കിലെ തന്ത്രപ്രധാനമായ പാംഗോംഗ് തടാകത്തിന് ചുറ്റുമുള്ള പ്രദേശത്ത് ചൈന വലിയ രണ്ടാമത്തെ പാലം നിർമിക്കുന്നുവെന്ന റിപ്പോർട്ടുകൾ ശ്രദ്ധിച്ചെന്നും സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഇന്ത്യ. പാലം നിർമാണം അധിനിവേശമാണെന്നാണ് എല്ലായ്പ്പോഴും ഇന്ത്യ കരുതുന്നതെന്നു വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
“പാലത്തെക്കുറിച്ചുളള റിപ്പോർട്ടുകൾ കണ്ടു. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. തീർച്ചയായും അത് അധിനിവേശമാണെന്നു തോന്നി’’. പാംഗോംഗ് തടാകത്തിലെ ചൈനയുടെ വൻപാലം നിർമാണം നിഷേധിക്കാതെ വിദേശകാര്യ വക്താവ് പറഞ്ഞു. വിഷയത്തിൽ സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിന് ചൈനയുമായി ചർച്ച തുടരുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കിഴക്കൻ ലഡാക്കിൽ തുടരുന്ന സൈനിക സംഘർഷത്തെക്കുറിച്ച് സൈനിക, നയതന്ത്ര തലങ്ങളിൽ ചൈനയുമായി പതിവായി ഇന്ത്യ ചർച്ചകൾ നടത്തുന്നുണ്ട്.
ഈ വർഷം ആദ്യം ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ ഇന്ത്യാ സന്ദർശന വേളയിലും ഇക്കാര്യങ്ങൾ നേരിട്ടു ചർച്ച ചെയ്തിരുന്നു. ചൈനയുടെ സൈനിക വിന്യാസത്തിൽ നിന്ന് ഉണ്ടാകുന്ന സംഘർഷങ്ങളും പിരിമുറുക്കങ്ങളും അനുരഞ്ജിപ്പിക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ ഇതിനകം ചൈനീസ് പക്ഷത്തോട് പറഞ്ഞിട്ടുണ്ടെന്നും വക്താവ് ചൂണ്ടിക്കാട്ടി.
ചൈനയുടെ പാലംനിർമാണം നിഷേധിക്കാതെ കേന്ദ്രം
02:14 AM May 20, 2022 | Deepika.com