ന്യൂഡൽഹി: മുതിർന്ന കോണ്‍ഗ്രസ് നേതാവും പഞ്ചാബിലെ മുൻ പിസിസി അധ്യക്ഷനുമായ സുനിൽ ഝാക്കർ ബിജെപിയിലേക്ക്. മുൻ പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നിക്ക് എതിരേ നടത്തിയ വിമർശനങ്ങളിൽ കോണ്‍ഗ്രസ് നേതൃത്വം വിശദീകരണം ആവശ്യപ്പെട്ടതിനു തൊട്ടുപിന്നാലെയാണ് ഝാക്കറിന്റെ രാജി.
അമരീന്ദറിന്റെ രാജിയെ തുടർന്ന് പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാർഥിയായി ചന്നിയെ തെരഞ്ഞെടുത്തതിനു കോണ്‍ഗ്രസ് നേതൃത്വത്തെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വത്തെ ഇപ്പോൾ നിയന്ത്രിക്കുന്നത് പ്രത്യേക ഗൂഢ സംഘമാണെന്നും അദ്ദേഹം പറഞ്ഞു. സിഖ് വംശജനല്ലാത്ത പ്രമുഖനേതാവായ അദ്ദേഹത്തിന് പഞ്ചാബ് കോണ്‍ഗ്രസിൽ വലിയ സ്വാധീനമുണ്ടായിരുന്നു.
പഞ്ചാബിലെ മുൻ കോണ്‍ഗ്രസ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ രാജിക്കു ശേഷം ബിജെപിയിലേക്ക് ചേരുന്ന പ്രമുഖ നേതാവ് കൂടിയാണ് ഝാക്കർ. ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനും മധ്യപ്രദേശിലെ മുൻ ഗവർണറും കൂടിയായിരുന്ന ഝാക്കറിന്റെ പിതാവ് ബൽറാം ഝാക്കർ 1980 മുതൽ 1989 വരെ ലോക്സഭാ സ്പീക്കറായിരുന്നു. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ 1991 മുതൽ 1996 വരെ കൃഷിമന്ത്രിയായും ബൽറാം ഝാക്കർ പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചാബ് കോണ്‍ഗ്രസിലെ കൂടുതൽ നേതാക്കൾ കോണ്‍ഗ്രസിലേക്ക് എത്തുമെന്നും വിവരങ്ങളുണ്ട്.
സുനിൽ ഝാക്കർ ബിജെപിയിൽ
02:14 AM May 20, 2022 | Deepika.com