അമരാവതി: ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ കത്തോലിക്കാ തീർഥാടനകേന്ദ്രത്തിനു നേരേ ആക്രമണം. എദ്ലാപാടിലെ കുന്നിൻമുകളിൽ പുതുക്കിപ്പണിത തീർഥാടന സമുച്ചയത്തിലെ പരിശുദ്ധ കന്യാമറിയത്തിന്റെയും ഉണ്ണീശോയുടെയും തിരുഹൃദയത്തിന്റെയും ആറു തിരുസ്വരൂപങ്ങൾ അക്രമികൾ തകർത്തു.
ശനിയാഴ്ച രാത്രിയാണു സംഭവമെന്നു തീർഥാടനകേന്ദ്രത്തിന്റെ ചുമതലയുള്ള ഫാ. ബാല സുഭാഷ്ചന്ദ്ര ബോസ് പറഞ്ഞു. ബിജെപി പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് പ്രദേശവാസികൾ പറഞ്ഞു. ആക്രമണം നടന്ന് അഞ്ചു ദിവസം കഴിഞ്ഞിട്ടും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഇന്നു പ്രതിഷേധ മാർച്ച് നടത്താൻ കത്തോലിക്കാ സംഘടനകൾ തീരുമാനിച്ചിട്ടുണ്ട്.
പുതുക്കി നിർമിച്ച തീർഥാടനകേന്ദ്രത്തിന്റെ കൂദാശാകർമം ഉടൻ നടത്താനിരിക്കേയാണ് ആക്രമണം. 35 വർഷം മുന്പാണ് ക്രിസ്ത്യൻ വിഭാഗം വാങ്ങിയ സ്ഥലമാണ് ഹിന്ദുസംഘടനകൾ കൈവശപ്പെടുത്താൻ ശ്രമിക്കുന്നത്. എദ്ലാപാട് തീർഥാടനകേന്ദ്രത്തിൽ ഹിന്ദുസംഘടനകൾ അവകാശവാദം ഉന്നയിക്കുന്നത് 2021ലാണ്.
നരസിംഹത്തിന്റെ വിഗ്രഹമിരുന്ന സ്ഥലത്താണു തീർഥാടനകേന്ദ്രമെന്നും ഇവിടെ ശ്രീരാമന്റെ പത്നിയായ സീതാദേവിയുടെ കാൽപ്പാടുകൾ പതിഞ്ഞിട്ടുണ്ടെന്നും ഹിന്ദുത്വ സംഘടനകൾ വാദിക്കുന്നു. ആന്ധ്രയുടെ ചുമതലയുള്ള ബിജെപി സെക്രട്ടറി സുനിൽ ദേവ്ധറും ഇക്കാര്യം പറയുന്നു. എന്നാൽ, ഈ വാദം ഖണ്ഡിച്ച് ഗുണ്ടൂർ ജില്ലാ പോലീസ് രംഗത്തെത്തി.
കത്തോലിക്കാ തീർഥാടനകേന്ദ്രവും ഹിന്ദു ആരാധനാകേന്ദ്രവും രണ്ടു ചെറു കുന്നുകളിലാണു സ്ഥിതി ചെയ്യുന്നതെന്നും.
രണ്ടു സ്ഥലങ്ങളും തമ്മിൽ അര കിലോമീറ്റർ അകലമുണ്ടെന്നും പോലീസ് പുറത്തുവിട്ട വീഡിയോ ദൃശ്യം തെളിയിക്കുന്നു. ആറു മാസം മുന്പ് ബിജെപി പ്രവർത്തകയെന്ന് അവകാശപ്പെട്ട് ഒരു സ്ത്രീ തീർഥാടനകേന്ദ്രത്തിൽ വന്നുവെന്നും ഇതു സീതാമാതാവിന്റെ സ്ഥലമാണെന്നു പറഞ്ഞുവെന്നും ഗുണ്ടൂർ ബിഷ് ഭാഗ്യയ്യ ചിന്നബതിനി പറഞ്ഞു. ഗുണ്ടൂർ ജില്ലയിൽ 86 ശതമാനം ഹിന്ദുക്കളാണ്. വെറും 1.84 ശതമാനം മാത്രമാണു ക്രൈസ്തവർ.
ഗുണ്ടൂരിൽ തീർഥാടന കേന്ദ്രത്തിനു നേരേ ആക്രമണം; തിരുസ്വരൂപങ്ങൾ തകർത്തു
02:06 AM May 19, 2022 | Deepika.com