ന്യൂഡൽഹി: ജ്ഞാൻവാപി മോസ്കിൽ ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന സ്ഥലം സംരക്ഷിക്കണമെന്ന വാരാണസി കോടതിയുടെ ഉത്തരവിൽ മുസ്ലിംവിഭാഗത്തിന് മസ്ജിദിൽ പ്രവേശിക്കാനും മതപരമായ ആചാരങ്ങൾ നിർവഹിക്കാനുമുള്ള അവകാശം നിഷേധിക്കുന്നില്ലെന്നു വ്യക്തമാക്കി സുപ്രീംകോടതി.
വാരാണസി കോടതിയുടെ നിർദേശ പ്രകാരം നടത്തിയ വീഡിയോ സർവേയിൽ മോസ്കിൽ ശരീരശുദ്ധി വരുത്താൻ ഉപയോഗിക്കുന്ന കിണറ്റിൽ ശിവലിംഗം കണ്ടെത്തിയെന്നായിരുന്നു വിവരം. ഈ സ്ഥലം സംരക്ഷിക്കണമെന്നു കഴിഞ്ഞ ദിവസം സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി ഉത്തരവിട്ടിരുന്നു. ഇക്കാര്യം സുപ്രീംകോടതി ശരിവച്ചു. പക്ഷേ, ഇതിന്റെ പേരിൽ മതാചാരങ്ങൾക്കു തടസമില്ലെന്നാണ് ജസ്റ്റീസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, പി.എസ്. നരസിംഹ എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കിയത്.
ശിവലിംഗം കണ്ടെത്തിയ ഭാഗം സീൽ ചെയ്യണമെന്നും സീൽ ചെയ്ത ഭാഗത്തേക്കു പ്രവേശനം തടയണമെന്നുമാണ് വാരാണസി കോടതിയുടെ ഉത്തരവിൽ പറയുന്നത്. എതിർവിഭാഗം നൽകിയ ഹർജിയിൽ നമാസിനെത്തുന്നവരുടെ എണ്ണം 20 ആയി നിയന്ത്രിക്കണമെന്നും ശരീരശുദ്ധി വരുത്തുന്നതു തടയണം എന്നുമാണ് ആവശ്യപ്പെട്ടിരുന്നത്. ഇതു കൂടുതൽ ആശയക്കുഴപ്പമുണ്ടാക്കുന്നതിനാൽ അംഗീകരിക്കുന്നില്ല. ശിവലിംഗം കണ്ടെത്തിയ സ്ഥലം സംരക്ഷിക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റിനോട് നിർദേശിക്കും. അതിന്റെ പേരിൽ മുസ്ലിംകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടരുതെന്നും അതാണ് സമതുലനാവസ്ഥ എന്നും ജസ്റ്റീസ് ചന്ദ്രചൂഡ് വ്യക്തമാക്കി. സർവേ നടത്തുന്നതിനെതിരേ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിൽ സുപ്രീംകോടതി ഇന്നലെ നോട്ടീസയച്ചു.
ജ്ഞാൻവാപി മോസ്കിനുള്ളിൽ ശിവലിംഗം കണ്ടെത്തിയത് കൃത്യമായി എവിടെയാണെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു. സർവേ റിപ്പോർട്ട് ഇതുവരെ കണ്ടിട്ടില്ലെന്നും വിശദവിവരങ്ങൾ ഇന്നു നൽകാമെന്നുമാണ് യുപി സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകിയത്.
ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനാണ് ശിവലിംഗം കണ്ടെത്തിയ സ്ഥലം സീൽ ചെയ്തിരിക്കുന്നതെന്ന് തുഷാർ മേത്ത വ്യക്തമാക്കി. നമാസിന് മുൻപു ശരീരശുദ്ധി വരുത്തുന്ന കുളത്തിലാണു ശിവലിംഗം കണ്ടെത്തിയതായി പറയപ്പെടുന്നത്. തുടർന്നാണ് നമാസിനെത്തുന്ന മുസ്ലിംകളുടെ ആചാരങ്ങൾ തടയാതെതന്നെ ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന സ്ഥലം സംരക്ഷിക്കണമെന്ന് വാരാണസി ജില്ലാ മജിസ്ട്രേറ്റിന് സുപ്രീംകോടതി നിർദേശം നൽകിയത്.
ജ്ഞാൻവാപി മോസ്കിൽ സർവേ നടത്താൻ അനുമതി നൽകിയതിനെതിരേ അൻജുമാൻ ഇന്തസാമിയ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റി നൽകിയ ഹർജിയിലാണ് സുപ്രീംകോടതി വാദം കേട്ടത്.
വാരാണസി സിവിൽ കോടതി നിർദേശപ്രകാരം സർവേ നടത്തിയ അഭിഭാഷക കമ്മീഷൻ റിപ്പോർട്ട് നൽകുന്നതിനു മുൻപേ ശിവലിംഗം ഉൾപ്പെടെ ഇതിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ കോടതിയെ സമീപിച്ചതിൽ അപാകതയുണ്ടെന്നു മസ്ജിദ് കമ്മിറ്റിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ ഹുസേഫ അഹമ്മദി ചൂണ്ടിക്കാട്ടി. വിചാരണക്കോടതി നിർഭാഗ്യവശാൽ എതിർ കക്ഷികളുടെ ആവശ്യങ്ങൾ അംഗീകരിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.
വിവരങ്ങൾ ചോർത്തിയ അജയ് മിശ്രയെ നീക്കി
വാരാണസി ജ്ഞാൻവാപി മോസ്കിന്റെ സർവേ നടത്തിയ അഭിഭാഷക കമ്മീഷൻ അജയ് മിശ്രയെ വാരാണസി കോടതി നീക്കം ചെയ്തു. കോടതിയിൽ സമർപ്പിക്കുന്നതിനു മുൻപ് മാധ്യമങ്ങൾങ്ങൾക്ക് സർവേ റിപ്പോർട്ട് ചോർത്തി നൽകിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു നടപടി.
എന്നാൽ, താൻ തെറ്റായി ഒന്നും ചെയ്തിട്ടില്ലെന്നും ഒപ്പമുണ്ടായിരുന്ന വിശാൽ സിംഗ് തന്റെ വിശ്വാസ്യത മുതലെടുത്തു വഞ്ചിക്കുകയായിരുന്നു എന്നുമാണ് അജയ് മിശ്ര പറഞ്ഞത്. കഴിഞ്ഞ ദിവസം അർധരാത്രി വരെ തങ്ങളിരുവരും ഒരുമിച്ചിരുന്നാണ് റിപ്പോർട്ട് തയാറാക്കിയത്. വിശാൽ തനിക്കെതിരേ ഗൂഢാലോചന നടത്തിയത് എന്തിനാണെന്ന് ഒരു പിടിയുമില്ല. സർവേയെക്കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നും അജയ് മിശ്ര പറഞ്ഞു.
സർവേ റിപ്പോർട്ട് രണ്ടു ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ വാരാണസി കോടതി മറ്റു രണ്ടു കമ്മീഷണർമാർക്കു സമയം നൽകി. തർക്കസ്ഥലത്തെ സർവേ വിവരങ്ങൾ എല്ലാം ഉൾപ്പെടുത്തി റിപ്പോർട്ട് സമർപ്പിക്കാൻ രണ്ടു ദിവസംകൂടി അനുവദിക്കണമെന്ന് ഇന്നലെ അഭിഭാഷക കമ്മീഷണർ വിശാൽ സിംഗ്, സീനിയർ ഡിവിഷൻ സിവിൽ ജഡ്ജി രവി കുമാർ ദിവാകറിനോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം ജ്ഞാൻവാപി മോസ്കിൽ പുതിയ സർവേ നടത്തണം എന്നാവശ്യപ്പെട്ട് ഹൈന്ദവ ഭക്തർ കോടതിയിൽ പുതിയ അപേക്ഷ നൽകിയിട്ടുമുണ്ട്. സർവേ റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കണമെന്നാണ് കോടതി നേരത്തേ നിർദേശിച്ചിരുന്നത്. മേയ് 14 മുതൽ 16 വരെയാണ് അഭിഭാഷക കമ്മീഷൻ വീഡിയോ സർവെ നടത്തിയത്.
ജ്ഞാൻവാപിയിൽ നിസ്കാരം നിഷേധിക്കരുതെന്നു സുപ്രീംകോടതി
01:51 AM May 18, 2022 | Deepika.com