ബംഗളൂരു: ശരീരത്തിലെ കൊഴുപ്പ് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ കന്നഡ നടി മരിച്ചു. സിനിമ-സീരിയൽ നടി ചേതന രാജ് (21) ആണ് മരിച്ചത്. ശസ്ത്രക്രിയയ്ക്കിടെ ശ്വാസകോശത്തില്‍ വെള്ളം കയറിയതാണു മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശ ദീകരണം. മാതാപിതാക്കളുടെ പരാതിപ്രകാരം അസ്വാഭാവിക മരണത്തിനു സുബ്രഹ്മണ്യ നഗർ പോലീസ് കേസെടുത്തു.
തിങ്കളാഴ്ച രാവിലെ 8.30നാണു ചേതന ഏതാനും സുഹൃത്തുക്കൾക്കൊപ്പം ബംഗളൂരു രാജാജി നഗറിലെ ഷെട്ടീസ് കോസ്മെറ്റിക് സെന്ററിലെത്തി ശസ്ത്രക്രിയയ്ക്കു വിധേയയായത്. മാതാപിതാക്കളെ അറിയിക്കാതെയായിരുന്നു ശസ്ത്രക്രിയ. വൈകുന്നേരം 6.45 ഓടെ ശ്വാസകോശത്തില്‍ വെള്ളവും കൊഴുപ്പും നിറയുകയും ശ്വാസതടസം നേരിടുകയും ചെയ്തു. നില വഷളായതോടെ ഐസിയു സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്ത മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവി ച്ചിരുന്നു. ബംഗളൂരു നോർത്ത് താലൂക്കിലെ അഭിഗെരെ സ്വദേശിനിയാണ് ചേതന. ബിസിനസുകാരനായ വരദരാജുവിന്റെയും മുനിലക്ഷ്മിയുടെയും മകളാണ്. ഹവയയാമി എന്ന കന്നഡ സിനിമയിലും ഗീത, ദൊരേസാനി, ഒളവിന നില്‍ദാന തുടങ്ങി നിരവധി ജനപ്രിയ കന്നഡ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.
തങ്ങളുടെ അനുമതിയില്ലാതെയാണ് ആശുപത്രി അധികൃതർ മകളെ ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയതെന്നു ചേതനയുടെ പിതാവ് വരദരാജു ആരോപിച്ചു. വിവരമറിഞ്ഞപ്പോഴേയ്ക്കും ശസ്ത്രക്രിയ തുടങ്ങിയിരുന്നു. ശരീരവണ്ണം കുറയ്ക്കാന്‍ ശസ്ത്രക്രിയ നടത്താന്‍ അനുവാദം ചോദിച്ചിരുന്നെങ്കിലും ശസ്ത്രക്രിയ വേണ്ടെന്നായിരുന്നു തങ്ങൾ പറഞ്ഞത്. ആശുപത്രി അധികൃതരുടെ അനാസ്ഥയാണു മരണകാരണമെന്നും കൃത്യമായ ഉപകരണങ്ങളില്ലാതെയാണു ശസ്ത്രക്രിയ നടത്തിയതെന്നും വരദരാജു ആരോപിച്ചു.
പ്ലാസ്റ്റിക് സര്‍ജറിക്കിടെ കന്നഡ നടി മരിച്ചു
01:51 AM May 18, 2022 | Deepika.com