ന്യൂഡൽഹി: കോടതി നിർദേശ പ്രകാരം നടത്തിയ വീഡിയോ സർവേയ്ക്കിടെ ശിവലിംഗം കണ്ടെന്ന അവകാശവാദത്തെത്തുടർന്ന് വാരാണസിയിലെ ജ്ഞാൻവാപി മോസ്കിലെ കിണർ സീൽ ചെയ്യാൻ ഉത്തർപ്രദേശ് കോടതിയുടെ നിർദേശം. മോസ്കിലെ കിണറ്റിൽ ശിവലിംഗം കണ്ടെത്തിയെന്നും സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരുടെ അഭിഭാഷകൻ വിഷ്ണു ജെയിൻ കോടതിയെ സമീപിക്കുകയായിരുന്നു.
നിസ്കാരത്തിനു മുന്പ് ശരീരം ശുദ്ധിയാക്കാനായി വെള്ളം ഉപയോഗിച്ചിരുന്ന കിണറ്റിൽനിന്നാണു ശിവലിംഗം കണ്ടെത്തിയത്. കിണർ ഇന്നലെ വൃത്തിയാക്കിയപ്പോഴാണ് വിഗ്രഹം കണ്ടതെന്നാണ് അഭിഭാഷകന്റെ അവകാശവാദം. ഈ പ്രദേശം സീൽ ചെയ്യണമെന്ന അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. മസ്ജിദിന് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്താനും കോടതി നിർദേശിച്ചു.
അതേസമയം, സർവേ നടപടികൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് മസ്ജിദ് കമ്മിറ്റി സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
മസ്ജിദിൽ കോടതി നിർദേശപ്രകാരം നടന്നുവന്ന സർവേ പൂർത്തിയായി. കോടതി നിയോഗിച്ച സമിതിയാണ് വീഡിയോ സർവേ നടത്തിയത്. കഴിഞ്ഞദിവസം സർവേയുടെ 65 ശതമാനം പൂർത്തിയായിരുന്നു. കടുത്ത പോലീസ് സുരക്ഷയിലാണ് വീഡിയോ സർവേ നടന്നത്. കേസ് വീണ്ടും പരിഗണിക്കാൻ ഒരുദിവസം കൂടി ബാക്കിനിൽക്കെയാണ് സർവേ നടപടികൾ പൂർത്തിയായത്. മൂന്നംഗ അഭിഭാഷക കമ്മീഷനാണ് സർവേ നടത്തിയത്. സർവേ റിപ്പോർട്ട് ഇന്നു കോടതിയിൽ സമർപ്പിക്കും.
ജ്ഞാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ പടിഞ്ഞാറുഭാഗത്ത് തകർത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾ കാണാമെന്നും ഇതിന്റെ ചിത്രങ്ങൾ വലിയ തെളിവാണെന്നും വിഷ്ണു ജെയിൻ അവകാശപ്പെട്ടു. ജ്ഞാൻവാപി മസ്ജിദ് സമുച്ചയത്തിലെ നാലു മുറികൾ തുറന്നാണ് പരിശോധന നടത്തിയത്. മേയ് ആറിനാണ് സർവേ നടപടികൾ ആരംഭിച്ചത്. എന്നാൽ, സംഘർഷ സാഹചര്യം രൂപപ്പെട്ടതിനാൽ നിർത്തിവച്ചു. പള്ളിക്കുള്ളിൽ കാമറ ഉപയോഗിക്കാൻ സാധിക്കില്ലെന്ന് മസ്ജിദ് കമ്മിറ്റി നിലപാടെടുക്കുകയായിരുന്നു. എന്നാൽ, ഇതു കോടതി തള്ളി.
കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേർന്നു സ്ഥിതിചെയ്യുന്ന മസ്ജിദിനെതിരേയാണ് ഹിന്ദുത്വ സംഘടനകൾ പരാതിയുമായി രംഗത്തെത്തിയത്. ഇതേത്തുടർന്നു വാരാണസിയിലെ കോടതി, അഭിഭാഷക കമ്മീഷന്റെ മേൽനോട്ടത്തിൽ മസ്ജിദിൽ വീഡിയോ സർവേ നടത്താൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് നിർദേശിക്കുകയായിരുന്നു. 2021ൽ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു എന്നീ ഡൽഹി സ്വദേശിനികൾ പള്ളിക്കുള്ളിൽ ക്ഷേത്രാവശിഷ്ടങ്ങൾ ഉണ്ടെന്നും നിത്യപൂജയ്ക്ക് അവസരം നൽകണമെന്നും ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചതോടെയാണ് വിവാദമായത്.
ജ്ഞാൻവാപി മോസ്കിലെ കിണർ സീൽ ചെയ്യാൻ കോടതി നിർദേശം
01:46 AM May 17, 2022 | Deepika.com