ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരേ നടന്നു തന്നെ പ്രതിഷേധിക്കണം. പക്ഷേ, നടന്നു പ്രതിഷേധിക്കുന്ന ചെറുപ്പക്കാർ തങ്ങളെ പോലുള്ള മുതിർന്ന നേതാക്കളുടെ കാര്യം കൂടി നോക്കി നടത്തണമെന്ന് കോണ്ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. തങ്ങൾക്കൊന്നും ശ്വാസം മുട്ടലോടെയല്ലാതെ യാത്രയിൽ പങ്കെടുക്കാനാകില്ല. കോണ്ഗ്രസ് ചിന്തൻ ശിബിരത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് മുതിർന്ന നേതാക്കളുടെ മുന്നിലുള്ള വെല്ലുവിളി സോണിയ തമാശ രൂപത്തിൽ പങ്കുവച്ചത്.
ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടു മുതൽ കാഷ്മീർ മുതൽ കന്യാകുമാരി വരെ ഭാരത് ജോഡോ യാത്ര സംഘടിപ്പിക്കുന്നുണ്ട്. എല്ലാവരും തന്നെ യാത്രയിൽ പങ്കെടുക്കണം. നിലവിൽ സമ്മർദത്തിൽ കഴിയുന്ന സാമൂഹിക ഐക്യം പുനഃസ്ഥാപിക്കാൻ ഈ യാത്രയിലൂടെ കഴിയും. ഒപ്പം ഭരണഘടനയുടെ സ്ഥാപിതമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും സാധിക്കുമെന്നും സോണിയ വ്യക്തമാക്കി.
അസംബ്ളി തെരഞ്ഞെടുപ്പിനു മുന്നോടിയായി 2016ൽ നടത്തിയ കോണ്ഗ്രസ് പ്രചാരണത്തിനിടെ നിർജലീകരണം മൂലമുണ്ടായ അനാരോഗ്യത്തെ തുടർന്ന് സോണിയയ്ക്ക് ഒരു റാലിയിൽ നിന്നു പിൻവാങ്ങേണ്ടി വന്നിരുന്നു. എന്നാൽ, രണ്ടു വർഷത്തിന് ശേഷം കർണാടകയിൽ നടന്ന തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ അവർ സജീവമായി പങ്കെടുത്തു. ചിന്തൻ ശിബിരത്തിന്റെ അവസാനം നടത്തിയ ഹ്രസ്വ പ്രസംഗത്തിൽ തന്റെ കുടുംബാംഗങ്ങൾക്കൊപ്പം ഒരു സായാഹ്നം ചെലവഴിച്ചതു പോലെയെന്നാണ് സോണിയ പറഞ്ഞത്. തുടർന്ന് പുഞ്ചിരി തൂകി എന്റെ വലിയ കുടുംബം എന്നും ആവർത്തിച്ചു.
പ്രതിഷേധ നടത്തത്തിൽ പിടിച്ചു നടത്തണമെന്ന് സോണിയ
01:59 AM May 16, 2022 | Deepika.com