ന്യൂഡൽഹി: ആഭ്യന്തരവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗോതന്പ് കയറ്റുമതി നിരോധിച്ച് കേന്ദ്രസർക്കാർ.
മേയ് 13 വെള്ളിയാഴ്ച വരെയുള്ള വിജ്ഞാപനത്തിലോ അതിനുമുന്‍പോ അനുമതി ലഭിച്ചിട്ടുള്ള ചരക്കുകൾ മാത്രമേ കയറ്റി അയയ്ക്കുന്നതിന് അനുമതിയുള്ളുവെന്ന് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിനു കീഴിൽ പ്രവർത്തിക്കുന്ന വിദേശ വ്യാപാര ഡയറക്ടറേറ്റ് അറിയിച്ചു.
രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിനും ഗോതന്പ് ഉത്പാദന വിപണന രംഗത്ത് ഇന്ത്യയെ ആശ്രയിക്കുന്ന അയൽരാജ്യങ്ങൾക്കും മറ്റു ദുർബല രാജ്യങ്ങൾക്കും പിന്തുണ നൽകുന്നതിനുമാണ് തീരുമാനം. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് കരിങ്കടൽ മേഖലയിൽനിന്നുള്ള കയറ്റുമതി കുറഞ്ഞതിനാ ൽ നിരവധി രാജ്യങ്ങൾ ഗോതന്പിനായി ഇന്ത്യയെയാണ് ആശ്രയിക്കുന്നത്.
മാർച്ചിൽ ഉഷ്ണതരംഗം മൂലം വൻകൃഷിനാശം നേരിട്ടത് ഗോതന്പ് ഉത്പാദനത്തെയും സാരമായി ബാധിച്ചു. ഇതിനു പുറമേ പണപ്പെരുപ്പം 7.79 ശതമാനമായി ഉയർന്നതും വിലക്കയറ്റത്തിനു കാരണമായി.
നടപ്പു വർഷം പത്തു ദശലക്ഷം ടണ്‍ ഗോതന്പ് ഉത്പാദിപ്പിക്കും എന്നായിരുന്നു സർക്കാരിന്റെ വാദം.
ആഗോളവിപണിയിൽ ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന ഗോതന്പിന് ആവശ്യക്കാർ വർധിച്ച സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാൻ കർഷകരും വ്യാപാരികളും കയറ്റുമതിക്കാരും ശ്രദ്ധിക്കണമെന്നും കേന്ദ്രം നിർദേശിച്ചിരുന്നു. ഗോതന്പിനു പുറമേ കരിംജീരകത്തിന്റെ കയറ്റുമതിയിലും സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നേരത്തേ കയറ്റുമതി ചെയ്യുന്ന വിളകളിൽ നിരോധിത വിഭാഗത്തിലായിരുന്ന കരിംജീരകം ഉത്പാദനം മെച്ചപ്പെട്ടതിനെത്തുടർന്ന് നിയന്ത്രിത വിഭാഗത്തിലേക്കു മാറ്റി. പ്രതികൂല കാലാവസ്ഥ, കീടങ്ങളുടെ ആക്രമണം, തേനീച്ച പരാഗണം കുറഞ്ഞത് എന്നിവയെല്ലാ മാണ് കരിംജീരകത്തിന്റെ ഉത്പാദനത്തെ ബാധിച്ചത്.
ഗോതന്പ് കയറ്റുമതി നിരോധിച്ചു
01:26 AM May 15, 2022 | Deepika.com