ഉദയ്പുർ: ഇന്ത്യൻ സന്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലെന്ന് മുൻ കേന്ദ്ര ധനകാര്യ മന്ത്രിയും കോണ്ഗ്രസിലെ മുതിർന്ന നേതാവുമായ പി. ചിദംബരം. രാജസ്ഥാനിലെ ഉദയ്പുരിൽ നടക്കുന്ന ചിന്തൻ ശിബിരത്തിലെ ചർച്ചകൾക്കു നേതൃത്വം നൽകാൻ രൂപീകരിച്ച സാന്പത്തികകാര്യ പാനലിന്റെ അധ്യക്ഷനാണ് ചിദംബരം. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള സാന്പത്തിക ബന്ധങ്ങളുടെ സമഗ്രമായ പുനരവലോകനത്തിന് സമയമായി. രാജ്യത്തിന്റെ സാന്പത്തിക രംഗത്തുള്ള വളർച്ചാനിരക്ക് ഇഴഞ്ഞുനീങ്ങുകയാണെന്നും ചിദംബരം പറഞ്ഞു.
കോവിഡ് വ്യാപനത്തിനു ശേഷം സാന്പത്തികരംഗം പൂർണതോതിൽ പ്രവർത്തനസജ്ജമായിട്ടില്ല. വ്യക്തമായ രൂപരേഖയില്ലാതെ മോദി സർക്കാർ 2017ൽ നടപ്പിലാക്കിയ ജിഎസ്ടി നിയമങ്ങളുടെ അനന്തരഫലങ്ങളാണ് രാജ്യത്തിന്റെ സാന്പത്തികരംഗം നേരിടുന്നത്. സംസ്ഥാനങ്ങളുടെ സാന്പത്തികസ്ഥിതി തികച്ചും ദുർബലമാണ്. കേന്ദ്രം ജിഎസ്ടി നഷ്ടപരിഹാര കാലയളവ് കുറഞ്ഞത് മൂന്നുവർഷമെങ്കിലും നീട്ടണം.
ആഗോളവും ആഭ്യന്തരവുമായ കാര്യങ്ങൾ കണക്കിലെടുത്ത് സാന്പത്തികരംഗം പുനഃക്രമീകരിക്കേണ്ടതുണ്ട്. വർധിച്ചുവരുന്ന അനീതിയും അസമത്വവും, രാജ്യത്തെ ജനസംഖ്യയുടെ താഴേത്തട്ടിലുള്ള ജനങ്ങൾക്കിടയിലുള്ള കടുത്ത ദാരിദ്ര്യം, ആഗോള പട്ടിണിസൂചികയിലെ ഇന്ത്യയുടെ സ്ഥാനം, സ്ത്രീകളും കുട്ടികളും നേരിടുന്ന പോഷകാഹാരക്കുറവ് തുടങ്ങിയ നിരവധി വിഷയങ്ങൾ പരിഗണിച്ചാകണം സാന്പത്തികരംഗം നവീകരിക്കേണ്ടത്.
വാർഷിക വിദ്യാഭ്യാസ റിപ്പോർട്ട്, ദേശീയ കുടുംബാരോഗ്യ സർവേ എന്നിവയുടെ കണ്ടെത്തൽ ആരോഗ്യ, വിദ്യാഭ്യാസ രംഗത്തെ അഴിച്ചുപണികൾ ആവശ്യപ്പെടുന്നതായും ചിദംബരം പറഞ്ഞു. രാജ്യത്തെ തൊഴിൽ സാഹചര്യവും തൊഴിൽ നഷ്ടവും ചരിത്രത്തിലെ ഏറ്റവും മോശം നിലയിലെന്നെന്നും സന്പദ്വ്യവസ്ഥ അങ്ങേയറ്റം ആശങ്കാജനകമായതിനാൽ മോശമായ തൊഴിൽ സാഹചര്യം കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യൻ സന്പദ്വ്യവസ്ഥ കടുത്ത പ്രതിസന്ധിയിൽ: ചിദംബരം
01:25 AM May 15, 2022 | Deepika.com