അഗർത്തല: നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്കെന്ന പേരിൽ ത്രിപുരയിലെ ബിജെപി സർക്കാരിൽ കേന്ദ്ര നേതൃത്വത്തിന്റെ ഇളക്കിപ്രതിഷ്ഠ. മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബിന്റെ രാജിക്കു പിന്നാലെ ബിജെപി സംസ്ഥാന അധ്യക്ഷൻ മണിക് സാഹയെ പുതിയ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. ഒരു വിഭാഗം എംഎൽഎമാർ തീരുമാനത്തിൽ പ്രതിഷേധിക്കുകയും തുടർനടപടികളെക്കുറിച്ച് ആലോചിക്കുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
സംസ്ഥാന കമ്മിറ്റി ഓഫീസിൽവച്ച് കേന്ദ്ര നിരീക്ഷകൻ ഭൂപിന്ദർ യാദവാണ് നിയമസഭാ കക്ഷിനേതാവായി മണിക് സാഹയുടെ പേര് പ്രഖ്യാപിച്ചത്. ഒരു വിഭാഗം എംഎൽഎമാരും സഹകരണമന്ത്രി രാംപ്രസാദ് പോൾ ഉൾപ്പെടെ നേതാക്കളും തീരുമാനത്തെ ചോദ്യംചെയ്തതോടെ ഓഫീസ് പരിസരം സംഘർഷഭരിതമായി. നിയമസഭാ കക്ഷിനേതാവിനെ എംഎൽഎമാരുടെ യോഗമാണ് തെരഞ്ഞെടുക്കേണ്ടതെന്ന് അവർ വാദിച്ചു.
കഴിഞ്ഞ മാസമാണ് മണിക് സാഹ രാജ്യസഭാംഗമായി ചുമതലയേറ്റത്. 2016 ലാണ് കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയത്. അടുത്തവർഷമാദ്യം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേന്ദ്രനേതൃത്വത്തിന്റെ നിർദേശപ്രകാരമാണു രാജിയെന്നു ബിപ്ലവ് കുമാർ പറയുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപീന്ദിർ യാദവിനൊപ്പം രാജ്ഭവനിലെത്തി ഗവർണർ സത്യദേവ് നാരായണൻ ആര്യക്ക് ഒറ്റവരി രാജിക്കത്ത് കൈമാറുകയായിരുന്നു. സംഘടനയെ ശക്തിപ്പെടുത്താൻ കേന്ദ്ര നേതൃത്വം നിർദേശിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
വികസനമുറപ്പാക്കാൻ ശ്രമിച്ചുവെന്നും അതിനാൽ ജനങ്ങൾ സമൃദ്ധിയിലും സമാധാനത്തിലുമാണ് കഴിയുന്നതെന്നും ബിജെപി പ്രവർത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലുമുള്ള ഉത്തരവാദിത്വങ്ങൾ നടപ്പാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബിജെപി സംസ്ഥാന ഘടകത്തിലെ പടലപിണക്കങ്ങളാണു ബിപ്ലവിന്റെ രാജിക്കു പിന്നിലെന്നാണു സൂചന. വ്യാഴാഴ്ച ഡൽഹിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരുമായി ബിപ്ലവ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഉപമുഖ്യമന്ത്രിയും ത്രിപുര രാജകുടുംബാംഗവുമായ ജിഷ്ണു ദേവ് വർമ, കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക് തുടങ്ങിയവരും മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടിരുന്നുവെങ്കിലും ഒടുവിൽ സംസ്ഥാന അധ്യക്ഷൻ മണിക് സാഹയ്ക്കു നറുക്കു വീഴുകയായിരുന്നു. സംസ്ഥാനത്തിന്റെ പതിനൊന്നാമതു മുഖ്യമന്ത്രിയായി മണിക് സാഹ ഇന്നു സത്യപ്രതിജ്ഞ ചെയ്യും.
ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേബ് രാജിവച്ചു
01:24 AM May 15, 2022 | Deepika.com