രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: അംഗീകൃത ഇന്ത്യൻ സർവകലാശാലകളിലെ മുഴുവൻ ബിരുദ വിദ്യാർഥികൾക്കും എട്ട് മുതൽ പത്ത് ആഴ്ച വരെ നീളുന്ന ഗവേഷണ ഇന്റേണ്‍ഷിപ് നിർബന്ധമാക്കി യുജിസി.
രണ്ടാമത്തെ സെമസ്റ്ററിന് ശേഷം സർട്ടിഫിക്കറ്റുമായോ നാലാമത്തെ സെമസ്റ്ററിന് ശേഷം ഡിപ്ലോമയുമായോ പുറത്തുകടക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് 10 ക്രെഡിറ്റുകളുടെ എട്ട് മുതൽ പത്ത് ആഴ്ച വരെയുള്ള ഇന്റേണ്‍ഷിപ് നിർബന്ധമാണ്.
ഒരാഴ്ചയിൽ കുറഞ്ഞത് 45 മണിക്കൂർ ഇന്റേണ്‍ഷിപ് പ്രവർത്തനങ്ങളിൽ ഏർപ്പെടുന്പോൾ വിദ്യാർഥിക്ക് ഒരു ക്രെഡിറ്റ് ലഭിക്കുന്നു. ഇത്തരത്തിൽ 10 ക്രെഡിറ്റുകളുടെ എട്ടു മുതൽ പത്ത് ആഴ്ച വരെയുള്ള 450 മണിക്കൂർ ഇന്റേണ്‍ഷിപ് നിർബന്ധമാക്കും. ബിരുദത്തിന്റെ ആദ്യ വർഷം പൂർത്തിയാക്കി സർട്ടിഫിക്കറ്റോടെ കോഴ്സ് അവസാനിപ്പിക്കുന്നവർക്കു രണ്ടാം സെമസ്റ്ററിലാകും ഇന്റേണ്‍ഷിപ് ലഭിക്കുക.
രണ്ടു വർഷം പൂർത്തിയാക്കി ഡിപ്ലോമയോടെ പഠനം അവസാനിപ്പിക്കുന്നവർക്ക് നാലാം സെമസ്റ്ററിലാണ് ഇന്റേണ്‍ഷിപ്. നാലു വർഷവും പൂർത്തിയാക്കുന്നവർ എട്ടു സെമസ്റ്ററിനിടെ ഇന്റേണ്‍ഷിപ് പൂർത്തിയാക്കിയാൽ മതി.
ബിരുദത്തിൽ ആകെ ലഭിക്കുന്ന 160ൽ 40 ക്രെഡിറ്റ് ഇന്റേണ്ഷിപ്പിനാകും. വിദ്യാർഥികളുടെ തൊഴിലവസരം വർധിപ്പിക്കുന്നതിനും ഗവേഷണ കഴിവുകൾ വികസിപ്പിക്കുന്നതിനുമാണ് ഇന്റേണ്‍ഷിപ് പ്രോഗ്രാമുകൾ പ്രധാനമായും ലക്ഷ്യമിടുന്നത്.
പഠിക്കുന്ന സ്ഥാപനത്തിന് അകത്തുനിന്നോ പുറത്തുനിന്നോ റിസർച്ച് സൂപ്പർവൈസറെ നിയമിക്കും ഇന്റേണ്‍ഷിപ്പിന്റെ യോഗ്യതാ വ്യവസ്ഥകൾ അറിയുന്നതിനും അവസരങ്ങൾ കണ്ടെത്തുന്നതിനും അലോട്ട്മെന്റുകൾക്കും സൗകര്യമൊരുക്കുന്ന കേന്ദ്രീകൃത ഗവേഷണ ഇന്റേണ്‍ഷിപ് പോർട്ടലും ഉടൻ ആരംഭിക്കും. വിദ്യാർഥികൾക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം.
ബിരുദത്തിന് ഗവേഷണ ഇന്റേണ്‍ഷിപ് നിർബന്ധമാക്കി യുജിസി
01:23 AM May 13, 2022 | Deepika.com