ഹൈദരാബാദ്: തെലുങ്കാനയിൽ മുസ്ലിം യുവതിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഭാര്യാസഹോദരനും മറ്റൊരാളും ചേർന്നു പൊതുജനമധ്യത്തിൽവച്ച് കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി സരൂർനഗറിലായിരുന്നു ദാരുണസംഭവം. ബി. നാഗരാജു(25) ആണു കൊല്ലപ്പെട്ടത്.
ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവെ സ്കൂട്ടറിലെത്തിയ ഭാര്യാസഹോദരൻ സയിദ് മോബിൻ അഹമ്മദ്, മുഹമ്മദ് മസൂദ് അഹമ്മദ് എന്നിവർ തടഞ്ഞു. നാഗരാജുവിനെ വലിച്ചുതാഴെയിട്ട അക്രമികൾ ഇരുന്പു കന്പിക്ക് തലങ്ങും വിലങ്ങും അടിച്ചശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
പ്രതികളെ രണ്ടു പേരെയും ഇന്നലെ അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണ അതിവേഗ കോടതിയിൽ നടത്തുമെന്ന് എൽബി നഗർ ഡിസിപി സൻപ്രീത് സിംഗ് പറഞ്ഞു. പതിനൊന്നു വർഷമായി തനിക്ക് നാഗരാജുവിനെ അറിയാമായിരുന്നുവെന്ന് ഭാര്യ പറഞ്ഞു. സ്കൂളിലും കോളജിലും ഒരുമിച്ചു പഠിച്ചവരാണ്. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നു. ഈ വർഷം ജനുവരി 31ന് ഹൈദരാബാദിലെ ആര്യ സമാജത്തിലായിരുന്നു വിവാഹം. ദളിതനായ നാഗരാജുവുമായുള്ള സഹോദരിയുടെ ബന്ധത്തെ സയീദ് മോബിൻ എതിർത്തിരുന്നു.
സഹോദരിക്ക് മോബിൻ പലവട്ടം മുന്നറിയിപ്പു നല്കിയിരുന്നു. എതിർപ്പു ശക്തമായതോടെ യുവതി വീടുവിട്ടിറങ്ങി നാഗരാജുവിനെ വിവാഹം ചെയ്യുകയായിരുന്നു. തുടർന്നു നാഗരാജുവിനെ കൊലപ്പെടുത്താൻ സയീദ് മോബിൻ പദ്ധതിയിട്ടു. നാഗരാജുവിന്റേത് മതപരമായ കൊലപാതകമാണെന്നു തെലുങ്കാന ബിജെപി അധ്യക്ഷനും ലോക്സഭാംഗവുമായ ബൻഡി സഞ്ജയ്കുമാർ കുറ്റപ്പെടുത്തി.
മുസ്ലിം യുവതിയെ വിവാഹം ചെയ്ത ദളിത് യുവാവിനെ ഭാര്യാസഹോദരൻ കൊലപ്പെടുത്തി
02:26 AM May 06, 2022 | Deepika.com